വയനാട് കെന്‍സ നിക്ഷേപത്തട്ടിപ്പ്: പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനിലെ കേസ് രേഖകള്‍ ഇഡി പരിശോധിച്ചു

Share our post

കല്‍പ്പറ്റ: കെന്‍സ ഹോള്‍ഡിംഗ്‌സ് വയനാട്ടിലെ തരിയോട് പഞ്ചായത്തില്‍പ്പെട്ട മഞ്ഞൂറയില്‍ റോയല്‍ മെഡോസ് വില്ല പ്രോജക്ടിനും കെന്‍സ വെല്‍നസ് സെന്‍ററിനും നടത്തിയ നിര്‍മാണങ്ങള്‍ക്കുമറവിലെ നിക്ഷേപത്തട്ടിപ്പില്‍ ഇഡി അന്വേഷണം.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ പടിഞ്ഞാറത്തറ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് രേഖകള്‍ എറണാകുളത്ത് നിന്നു എത്തിയ ഏഴംഗ ഇഡി സംഘം പരിശോധിച്ചു. രാവിലെ ഒമ്പതോടെ തുടങ്ങിയ പരിശോധന ഒരു മണിക്കൂര്‍ നീണ്ടു.

ഷിഹാബ്ഷാ എന്നയാള്‍ 2015ല്‍ ദുബായില്‍ സംഘടിപ്പിച്ച ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലാണ് കെന്‍സ ഹോള്‍ഡിംഗിന്‍റെ നേതൃത്വത്തില്‍ മഞ്ഞൂറയില്‍ റോയല്‍ മെഡോസ് വില്ല പ്രോജക്ട് പ്രഖ്യാപിച്ചത്. 60 വില്ലകള്‍, ദേശാന്തര നിലവാരമുളള സ്വിമ്മിംഗ്പൂള്‍, പാര്‍ക്ക്, ഫുഡ് കോര്‍ട്ടുകള്‍, റസ്റ്റാറന്‍റുകള്‍, സുഖചികിത്സാ കേന്ദ്രങ്ങള്‍, ഹെലിപ്പാഡ് തുടങ്ങിയവ ഉള്‍പ്പെടുന്നതായിരുന്നു പ്രൊജക്ട്.

റോയല്‍ മെഡോസ് പ്രോജക്ടില്‍ 60 ലക്ഷം രൂപ വില വരുന്ന ഇരുനില ആഡംബര വില്ല തുക മുന്‍കൂറായി നല്‍കിയാല്‍ 41 ലക്ഷം രൂപയ്ക്കു ലഭ്യമാക്കുമെന്നായിരുന്നു മുഹമ്മദ് ഷിഹാബിന്‍റെ വാഗ്ദാനം. ഇതനുസരിച്ച അനേകം ആളുകള്‍ തുക നിക്ഷേപിച്ച് പ്രോജക്ടിന്‍റെ ഭാഗമായിരുന്നു.

ഓരോ നിക്ഷേപകന്‍റെ പേരിലും മൂന്നര സെന്‍റ് സ്ഥലവും വില്ലയും ഉണ്ടാകുമെന്നും ആറുമാസം കഴിഞ്ഞ് ഓരോ മാസവും കാല്‍ ലക്ഷം രൂപ തിരികേ ലഭിക്കുമെന്നും ഷിഹാബ്ഷാ വാഗ്ദാനം ചെയ്തിരുന്നു. മുന്നു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാതികള്‍ ഉയരുന്നതിനിടെയാണ് 2019ല്‍ ഷിഹാബ്ഷാ ഇതേ സ്ഥലത്ത് കെന്‍സ വെല്‍നസ് സെന്‍റര്‍ എന്ന പേരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനു പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.

വെല്‍നസ് സെന്‍ററിന്‍റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. പുതിയ സംരംഭം ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് (എല്‍എല്‍പി) വ്യവസ്ഥയിലാണ് തുടങ്ങിയത്. വടകര ഓര്‍ക്കാട്ടേരി സ്വദേശി രാജന്‍ ഉള്‍പ്പെടെ നാലു പേര്‍ നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണല്‍ കെന്‍സ വെല്‍നസ് സെന്‍ററിലെ മുഴുവന്‍ നിര്‍മാണവും തടഞ്ഞിരുന്നു.

പ്രോജക്ടിന്‍റെ ഭാഗമായി മഞ്ഞുറയില്‍ നടത്തിയ പ്രവൃത്തികള്‍ വിവാദമായിരുന്നു. നിര്‍മാണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപണം ഉയര്‍ന്നതാണ് വിവദത്തിന് കാരണമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!