ആദിവാസി ബാലന്‍റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Share our post

കല്‍പ്പറ്റ: സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് അവശനിലയിലായ ആദിവാസി ബാലനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് വിസമ്മതിച്ചെന്ന ആരോപണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.

ആരോപണം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 14ന് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിശ്ചയിച്ച സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മുത്തങ്ങ പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ 11 വയസുള്ള മനുവിനാണ് സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റത്. ദേശീയപാതയോരത്ത് സൈക്കിള്‍ മരക്കുറ്റിയില്‍ ഇടിച്ചുമറിയുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. കുട്ടിയെ തോളിലേറ്റി പിതാവ് ബിനു വാഹനം കാത്തുനില്‍ക്കുമ്പോഴാണ് ഹൈവേ പോലീസ് അതുവഴി എത്തിയത്. സഹായം അഭ്യര്‍ഥിച്ചെങ്കിലും കുട്ടിയെ വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് തയാറായില്ലെന്നാണ് ബിനു പറയുന്നത്.

ഒരു മണിക്കൂറിനുശേഷം എത്തിയ ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമിനിറ്റ് നേരത്തേ എത്തിച്ചിരുന്നുവെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ അറിയിച്ചെന്നും രക്ഷിതാക്കള്‍ പറയുന്നു. കല്ലൂര്‍ ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു മനു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!