ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം മനുഷ്യത്വരഹിതം, പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ വർഷങ്ങളായി നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണവിതരണം അവസാനിപ്പിക്കാനുള്ള ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. വിശപ്പടക്കുന്ന ഇത്തരം ജനകീയ പ്രവർത്തനങ്ങൾ തടയാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്ന് സനോജ് കുറ്റപ്പെടുത്തി. സർക്കാർ സംവിധാനം വഴി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്വസനീയവും തുടർച്ചയുമായ രീതിയിൽ ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പാകുന്നത് വരെ ‘ഹൃദയപൂർവ്വം’ പദ്ധതി തുടരും. വിശപ്പിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കില്ലെന്നും വി.കെ. സനോജ് ഫയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
വി.കെ. സനോജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണ്. ‘ഹൃദയപൂർവ്വം’ വെറുമൊരു പൊതിച്ചോർ വിതരണം മാത്രമല്ല. മനുഷ്യർക്കിടയിൽ വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്ന വർത്തമാന കാലത്ത് അപരനോടുള്ള കരുതലും ശ്രീ നാരായണഗുരു ഉയർത്തിയ സോദരത്വേന എന്ന ആശയത്തിന്റെ പ്രയോഗവൽകരണവും കൂടിയാണ്.
അറിയപ്പെടാത്തവർക്ക് ആശുപത്രികളിൽ ദിവസങ്ങളോളം കഴിയുന്ന രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും വിശപ്പിന് ആശ്വാസമാകുന്ന, വീടുകളിൽ നിന്ന് സ്നേഹപൂർവ്വം ശേഖരിച്ച മനുഷ്യസ്നേഹത്തിന്റെ പങ്കുവെക്കലാണ്. രാഷ്ട്രീയവും സംഘടനയും മറികടന്ന് ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിച്ച ഒരു ജനകീയ പ്രവർത്തനമാണ്.
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ പറയുന്നത്. അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡി.വൈ.എഫ്.ഐക്കില്ല. എന്നാൽ, ആ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണ്.
‘ഹൃദയപൂർവ്വം’ പദ്ധതിക്കെതിരെ കാലങ്ങളായി നടന്നുവരുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നത് വ്യക്തമാണ്. സമൂഹത്തിൽ രാഷ്ട്രീയ ഭേദമന്യേ ഡി.വൈ.എഫ്.ഐക്ക് ലഭിക്കുന്ന സ്വീകാര്യതയും ഈ പദ്ധതിക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ ലഭിച്ച അംഗീകാരവും ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്.
വയനാട് ദുരന്തമുണ്ടായപ്പോൾ മുപ്പത് വീട് നിർമ്മിക്കും എന്ന് വാഗ്ദാനം ചെയ്ത് കോടികൾ പിരിച്ചിട്ടും മൂന്ന് വീട് പോലും നിർമിക്കാനാകാതെ പോയവർക്ക് ഡി.വൈ.എഫ്.ഐ നൂറു വീട് നിർമ്മിച്ച് നൽകുന്നത് കാണുമ്പോൾ ജാള്യത ഉണ്ടാകുക സ്വാഭാവികം. സംഘടനാ ശേഷി എന്നത് ഗ്രൂപ്പ് മൽസരവും വ്യാജ ഐഡി കാർഡ് നിർമാണവുമൊക്കെയായി കാണുന്നവർക്ക് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ മുടങ്ങാതെ രക്തം ദാനം ചെയ്യുകയും പൊതിച്ചോർ എത്തിക്കുകയും ചെയ്യുന്ന സംഘടനാ മികവ് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകും. തങ്ങൾക്ക് ഒരു കാലത്തും ചെയ്യാനാകില്ല എന്ന് ഉറപ്പുള്ളത് മറ്റുവർ ചെയ്യുന്നത് കാണുമ്പോഴുള്ള ഫ്രസ്ട്രേഷൻ ആണത്.
ഒന്ന് മാത്രം പറയാം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവ്വം’ പ്രവർത്തനം തുടരുക തന്നെ ചെയ്യും. വിശപ്പുള്ള മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങൾ തിരിച്ചറിയും എന്ന് ഡി.വൈ.എഫ്.ഐക്ക് ഉറപ്പുണ്ട്. ഹൃദയപൂർവ്വം തുടരും… കാരണം വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല.
