കുടകളും വാട്ടർ മിസ്റ്റ് ഫാനുകളും; തീർഥാടകർക്കായി 66,000 ച.മീറ്റർ വിശ്രമകേന്ദ്രം വികസിപ്പിച്ചു
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മക്കയിലെ പുണ്യസ്ഥലങ്ങളിലെ കാൽനട പാതകളിൽ വിപുലമായ വിശ്രമകേന്ദ്രങ്ങൾ സജ്ജമായി. രണ്ടാം ഘട്ടത്തിൽ 36,000 ചതുരശ്ര മീറ്റർ പ്രദേശം വികസിപ്പിച്ചു. ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 30,000 ചതുരശ്ര മീറ്ററിന് പുറമെയാണിത്. ഇതോടെ ആകെ വികസിപ്പിച്ച വിസ്തൃതി 66,000 ചതുരശ്ര മീറ്റർ ആയി ഉയർന്നു.
ആധുനിക രീതിയിലുള്ള കുടകളും ചൂട് കുറക്കുന്നതിനായി വാട്ടർ മിസ്റ്റ് ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും ക്ഷീണം കുറക്കുന്നതിനുമായി ആധുനിക രീതിയിലുള്ള റബ്ബർ തറകളാണ് പാതകളിൽ ഉപയോഗിച്ചിരിക്കുന്നത്. മക്ക നഗരത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിനായുള്ള റോയൽ കമ്മീഷന് കീഴിലുള്ള കിദാന കമ്പനിയാണ് പദ്ധതി പൂർത്തിയാക്കിയത്.
