പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘം ആക്രമണം നടത്തിയതായി പരാതി. മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ അനിൽകുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട് ചെറുകുളത്ത് വെച്ചാണ് സംഭവം. ആറ് പേർക്കെതിരെ ഏലത്തൂർ പൊലീസ് കേസെടുത്തു.
അനിൽകുമാറും കുടുംബവും കാറിൽ വേങ്ങേരിയിലേക്ക് പോകുന്നതിനിടെയാണ് സംഘം ആക്രമിക്കുന്നത്. ചെറുകുളത്തെത്തിയപ്പോൾ അനിൽകുമാറും കുടുംബവും സഞ്ചരിച്ച കാറിന് എതിരെ മറ്റൊരു വാഹനം വരുകയും ബ്ലോക്കുണ്ടാവുകയും ചെയ്തു. തുടർന്നാണ് വാക്കേറ്റമുണ്ടാകുന്നത്. റോഡിലെ ബ്ലോക്ക് മാറ്റാൻ പിന്നിലുള്ള വാഹനങ്ങൾ പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടതോടെ ആറംഗ മദ്യപസംഘം അനിൽകുമാറിനെ അസഭ്യം പറയുകയും ശേഷം ഉപദ്രവിക്കുകയുമായിരുന്നു.
തുടർന്ന് തടയാൻ ശ്രമിച്ച മകളെ പ്രതികൾ കടന്നുപിടിക്കുകയും വസ്ത്രം വലിച്ചുകീറിയതായും എഫ്ഐആറിൽ പറയുന്നു. മകളുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ച് കൊണ്ടുപോയെന്നും പരാതിയിലുണ്ട്. കൊള്ളിയേരിതാഴം പ്രജിത്, ബദിരൂർ സലീഷ് എന്നിവരുൾപ്പെടെ ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
