ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കി ഫ്രാൻസ്, ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി/പാരീസ്: ഇന്ത്യൻ പൗരന്മാർ ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുമ്പോൾ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രാൻസ് അറിയിച്ചു. ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ചപ്പോൾ നൽകിയ വാഗ്ദാനത്തെത്തുടർന്നാണ് ഈ നടപടി. 2026 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്നതായി ഫ്രാൻസ് വ്യക്തമാക്കി.
പുതിയ നിയമങ്ങൾ അനുസരിച്ച്, ഫ്രാൻസ് വഴി മൂന്നാം രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനി ട്രാൻസിറ്റ് വിസയുടെ ആവശ്യമില്ല. വിമാനത്താവളത്തിൽ അന്താരാഷ്ട്ര ട്രാൻസിറ്റ് മേഖലയിൽ തുടരുകയും ഫ്രഞ്ച് അതിർത്തിക്കുള്ളിൽ പ്രവേശിക്കാതിരിക്കുകയും ചെയ്യേണ്ടത് മാത്രമാണ് നിബന്ധന. ഫ്രഞ്ച് എംബസി വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയത്.
ഇന്ത്യൻ യാത്രക്കാർക്ക് ഫ്രഞ്ച് വിമാനത്താവളങ്ങൾ ട്രാൻസിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്നത് എളുപ്പമാക്കുക എന്നതാണ് ഈ മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. ഫ്രാൻസിലേക്ക് വിദേശ പൗരന്മാരുടെ പ്രവേശനത്തെ നിയന്ത്രിക്കുന്ന പഴയ വിസ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് ഈ തീരുമാനം ഔദ്യോഗികമാക്കിയത്. ഏപ്രിൽ 9 ന് ഔദ്യോഗിക ഗസറ്റിൽ ഈ നിയമഭേദഗതി പ്രസിദ്ധീകരിച്ചു.
ഇന്ത്യ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ഈ വർഷം ആദ്യം ഇരുപക്ഷവും തമ്മിൽ നടന്ന ചർച്ചകളുമായി ഇത് യോജിക്കുന്നതായി പറയുകയും ചെയ്തു. ഫെബ്രുവരിയിൽ നേതാക്കൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഈ തീരുമാനം അംഗീകരിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
നേരത്തെ ഫ്രാൻസിൽ പ്രവേശിക്കാതെ തന്നെ ചെറിയ കാലയളവിലേക്ക് തങ്ങുന്ന ഇന്ത്യൻ യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ ആവശ്യമായിരുന്നത് ഈ ഇളവോടെ ഒഴിവാക്കപ്പെടും. ഇത് ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സഹായകമാണ്. സാങ്കേതിക രേഖാനടപടികൾ ഒഴിവാക്കാൻ പുതിയ നിയമഭേദഗതി സഹായിക്കും. അതേസമയം വിമാനത്താവളം വിട്ട് പുറത്ത് പോകാനോ ഫ്രാൻസിൽ താമസിക്കാനോ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് ഇപ്പോഴും സാധുവായ വിസ ആവശ്യമായിരിക്കും.
