സംശയിക്കാതിരിക്കാൻ മുറി യുവതികളുടെ പേരിൽ; കോഴിക്കോട്ടെ ലോഡ്ജിൽനിന്ന് എം.ഡി.എം.എ -യുമായി മൂന്നുപേർ പിടിയിൽ
കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്. ഡിസ്ട്രിക് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്നാണ് മൂവരെയും പിടികൂടിയത്.
വിൽപ്പനയ്ക്കായി കരുതിയ 108.28 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു. അമൽ മുൻപും എം.ഡി.എം.എ. കേസിൽ ഉൾപ്പെട്ടയാളാണ്. ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് യുവാക്കൾക്ക് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. പോലീസ് സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളത്.
എസ്.ഐ.മാരായ വി.കെ. ഏലിയാസ്, എ.വി. ബിജു, എ.എസ്.ഐ.മാരായ ഇ. ജമീല, എം.വി. ജയശ്രീ, സി.പി.ഒ.മാരായ പി. ശ്രുതി, ഫസൽ, ഡാൻസാഫ് എസ്.ഐ. മനോജ് എടയടത്ത്, എ.എസ്.ഐ. കെ. അഖിലേഷ്, എസ്.സി.പി.ഒ. സുനോജ്, സി.പി.ഒ.മാരായ സരുൺകുമാർ, ദിനീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
