ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; വെടിവെപ്പിനെക്കുറിച്ച് ഒന്നുമറിയില്ല, എല്ലാം പരിഹരിക്കപ്പെടും- ഇറാൻ

Share our post


ന്യൂഡൽഹി: ഹോർമുസ് കടക്കാനെത്തിയ ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി.

‘ഇന്ത്യയും ഇറാനുമായുള്ള ബന്ധം അതിശക്തമാണ്. നിങ്ങൾ പരാമർശിച്ച സംഭവത്തേക്കുറിച്ച് എനിക്കൊന്നുമറിയില്ല. അത് ശരിയാകുമെന്നും പരിഹരിക്കപ്പെടുമെന്നുമാണ് ഞങ്ങൾ കരുതുന്നത്’, എന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

മേഖലയിൽ ഇനി സംഘർഷമുണ്ടാകാതിരിക്കാനും സമാധാനം നിലനിൽക്കാനുമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും ഇലാഹി പറഞ്ഞു. ‘ഞങ്ങൾ ഈ യുദ്ധം ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്. മറുപക്ഷത്തുള്ളവരും സമാധാനം പിന്തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതുവഴി പ്രദേശത്ത് സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവുമായി വരുകയായിരുന്ന 14 കപ്പലുകളുടെ വ്യൂഹത്തിൽപ്പെട്ട രണ്ടു കപ്പലുകൾക്ക് നേരെയാണ് ഐഐആർജിസി വെടിയുതിർത്തത്. രണ്ട് ഗൺബോട്ടുകളിൽനിന്ന് മുന്നറിയിപ്പില്ലാതെ വെടിവെപ്പുണ്ടായതോടെ 13 കപ്പലുകൾ പേർഷ്യൻ ഗൾഫിലെ വിവിധയിടങ്ങളിലേക്കു തിരിച്ചുപോയി.

എന്നാൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനുവേണ്ടിയുള്ള അസംസ്‌കൃത എണ്ണയുമായെത്തിയ ഇന്ത്യൻ പതാകയുള്ള കപ്പലിന് ഹോർമുസ് കടക്കാൻ സാധിച്ചുവെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ടുചെയ്തിട്ടുണ്ട്. രണ്ട് ഗൺബോട്ടുകളാണ് എണ്ണക്കപ്പലിനുനേരേ വെടിയുതിർത്തത്. ഈ സമയം കപ്പൽ ഒമാന് 37 കിലോമീറ്റർ വടക്കുകിഴക്കായിരുന്നു. മറ്റൊരു കപ്പലിന് മിസൈലുമേറ്റു. പക്ഷേ, കാര്യമായ കേടുപാടില്ല. 14 കപ്പലുകളിൽ ഏഴെണ്ണത്തിൽ ഇന്ത്യൻ പതാകയുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!