‘ബീബീയെ ബ്ലോക്ക് ചെയ്തേക്ക്, നന്നായി ഉറങ്ങ്, ഇനി പോസ്റ്റിടേണ്ട’; ട്രംപിനെ കണക്കറ്റ് കളിയാക്കി ഇറാൻ
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞും സമീപകാല പ്രസ്താവനകളെ പരിഹസിച്ചും ഇറാൻ. ഹോർമുസ് കടലിടുക്ക് സ്ഥിരമായി തുറന്നുകിടക്കാൻ ടെഹ്‌റാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട്, സിംബാബ്‌വെയിലെ ഇറാനിയൻ എംബസി എക്സിലെ ഒരു പോസ്റ്റിലൂടെ യുഎസ് പ്രസിഡന്റിനെ കണക്കറ്റ് കളിയാക്കി.
“അമിതാഹ്ലാദം പ്രകടിപ്പിക്കരുത്. കുറച്ച് അന്തസ്സ് കാത്തുസൂക്ഷിക്കുക; 2. ഇറാനെയും ഹോർമുസിന്റെ പുതിയ നിയമഭരണത്തെയും കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. ഞങ്ങളത് ശരിയാക്കിക്കോളും; 3. ഫോൺ ഓഫാക്കുക, വിശ്രമിക്കുക, ഇനി പോസ്റ്റുകളൊന്നും വേണ്ട, ബീബിയെ ഒരാഴ്ച ബ്ലോക്ക് ചെയ്യുക; 4. ലഘുഭക്ഷണം കഴിച്ച് നന്നായി ഉറങ്ങുക,” ഇറാനിയൻ എംബസി ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച ട്രംപിന്റെ നിരവധി സാമൂഹിക മാധ്യമ പോസ്റ്റുകൾക്ക് ശേഷമാണ് ഈ പരാമർശങ്ങൾ വന്നത്. ഇതിൽ ഇറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്നും ഭാവിയിലെ സംഘർഷങ്ങളിൽ ഇതിനെ ഉപയോഗിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.”ഇറാൻ ഹോർമുസ് കടലിടുക്ക് ഒരിക്കലും അടയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് ലോകത്തിനെതിരായ ഒരു ആയുധമായി ഇനി ഉപയോഗിക്കില്ല,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം യുഎസിന് കൈമാറുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഇറാൻ ഉദ്യോഗസ്ഥർ ഈ അവകാശവാദങ്ങളെ ശക്തമായി എതിർത്തു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ട്രംപിന്റെ പ്രസ്താവനകളെ വിമർശിച്ചു, “ഒരു മണിക്കൂറിനുള്ളിൽ ഏഴ് വ്യാജ അവകാശവാദങ്ങൾ” നടത്തിയെന്ന് ഗാലിബാഫ് ആരോപിച്ചു. നാവിക ഉപരോധം പോലുള്ള യുഎസ് നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ നിർണായകമായ ജലപാത അടച്ചിടാനുള്ള ഓപ്ഷൻ ഇറാനിൽ നിലവിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച മറ്റൊരു പോസ്റ്റിൽ, സമാധാന കരാർ ഒപ്പിടുന്നതുവരെ ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുമെന്ന് ട്രംപ് സൂചിപ്പിച്ചു. യുഎസ് സഹായത്തോടെ ഇറാൻ കടൽപ്പാതയിൽ നിന്ന് മൈനുകൾ നീക്കം ചെയ്യുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
