ശത്രുക്കളെ തേടിപ്പിടിച്ച് തകർക്കുന്ന മിസൈൽ; ഇന്ത്യൻ നിർമിത ‘ധ്രുവാസ്‌ത്ര’ ഉടൻ സേനയുടെ ഭാഗമാകും
ന്യൂഡൽഹി: ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ടാങ്ക് വേധ ഗൈഡഡ് മിസൈലായ ‘ധ്രുവാസ്‌ത്ര’ സൈന്യത്തിൽ ഉൾപ്പെടുത്താൻ സജ്ജമായതായി റിപ്പോർട്ട്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ധ്രുവാസ്ത്ര ഹെലികോപ്‌ടറിൽ നിന്ന് വിക്ഷേപിക്കാവുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ലഡാക്ക് പോലുള്ള ഉയർന്ന മലനിരകളിലെ യുദ്ധസാഹചര്യങ്ങളിൽ ശത്രുക്കളുടെ ടാങ്കറുകളുടെയും കവചിത വാഹനങ്ങളെയും തകർക്കാൻ ശേഷിയുള്ളതാണ്.
മിസൈൽ വിക്ഷേപിച്ച് കഴിഞ്ഞാൽ ഹെലികോപ്‌ടറിലെ പൈലറ്റിന് വേഗത്തിൽ പിന്മാറാൻ അവസരം ലഭിക്കും. ഇതിലൂടെ ഹെലികോപ്‌ടറുകൾ ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം കുറയ്‌ക്കാനാകും. ആധുനിക ടാങ്കുകളുടെ മുകൾഭാഗത്തെ ബലഹീനമായ കവചത്തിന് പുറമേ 800 മില്ലിമീറ്റർ കനം വരെയുള്ള കവചങ്ങൾ തുളച്ചുകയറാൻ ധ്രുവാസ്‌ത്രയ്‌ക്ക് ശേഷിയുണ്ട്. ഏകദേശം ഏഴ് കിലോമീറ്റർ ദൂരപരിധിയിലുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ഇതിന് കഴിയും.
ഏകദേശം 43 കിലോഗ്രാം മാത്രം ഭാരമുള്ള ഈ മിസൈൽ ഹിമാലയം പോലുള്ള സാന്ദ്രത കുറഞ്ഞ വായുവിലും ഹെലികോപ്‌ടറിന്റെ പറക്കലിനെ ബാധിക്കാത്ത രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രുദ്ര, പ്രചണ്ഡ് എന്നീ അറ്റാക്ക് ഹെലികോപ്‌ടറുകളിലാണ് ധ്രുവാസ്‌ത്ര ഘടിപ്പിക്കുക.
ടാങ്ക് വേധ മിസൈലായ നാഗാസ്‌ത്രയുടെ ഭാഗമായാണ് ഡിആർഡിഒ ഈ മിസൈലുകൾ വികസിപ്പിച്ചത്. നാഗ് മിസൈലിന്റെ വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന പതിപ്പാണ് ധ്രുവാസ്‌ത്ര. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കൊങ്കുർസ്, മിലാൻ എന്നീ മിസൈലുകളെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ ധ്രുവാസ്‌ത്രയുടെ വരവോടെ സാധിക്കും.
