വിഷു സീസണിലും ആർക്കുംവേണ്ടാതെ നേന്ത്രപ്പഴം; വ്യാപാരികളും കർഷകരും പ്രതിസന്ധിയിൽ
കണ്ണൂർ: വിഷു അടുത്തെത്തിയിട്ടും നേന്ത്രപ്പഴത്തിന് കാര്യമായ ആവശ്യക്കാരില്ലാത്ത സ്ഥിതിയിൽ വ്യാപാരികളും കർഷകരും പ്രതിസന്ധിയിൽ. സീസണിൽ 50 രൂപയെങ്കിലും വിലയുണ്ടാകേണ്ടതാണെന്നു വ്യാപാരികൾ പറയുന്നു. എന്നാൽ തളിപ്പറമ്പ് നഗരത്തിലെ മാർക്കറ്റിൽ നേന്ത്രപ്പഴം 100 രൂപയ്ക്ക് അഞ്ച് കിലോ വരെയാണ് നൽകുന്നത്. തളിപ്പറമ്പ് മാർക്കറ്റിലെ റോഡരികിലെ വ്യാപാരികളാണ് ആവശ്യക്കാരില്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്ക് നേന്ത്രപ്പഴം വിറ്റ് തീർക്കുന്നത്.
വെളിച്ചെണ്ണയ്ക്കു വില വർദ്ധിച്ചതോടെ ചിപ്സ് വിപണിയിലുണ്ടായ മാന്ദ്യമാണ് ഒരു കാരണം. ചിപ്സ് വ്യാപാരത്തിലുണ്ടായ കുറവ് പഴ വ്യാപാരത്തെയും കാര്യമായി ബാധിച്ചു. വേനൽക്കാലമായതിനാൽ ജലാംശം കൂടിയ പഴങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചതും നേന്ത്രപ്പഴ വിപണിയെ പ്രതികൂലമായി ബാധിച്ചു. തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ ജലാംശം കൂടുതൽ അടങ്ങിയ പഴങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കിലോയ്ക്ക് 37 മുതൽ 40 രൂപ വിലയിട്ടാണ് മൊത്തവിതരണക്കാർ നൽകുന്നത്. പഴുത്ത പഴത്തിന് 40 രൂപയിട്ടും മൊത്തവിതരണക്കാർ നൽകുന്നുണ്ട്. 45രൂപ വരെയാണ് ചില്ലറ വിൽപനക്കാർ വാങ്ങുന്നത്.
കൃഷിക്കായി ഇറക്കിയ മുടക്ക് മുതൽ പോലും ലഭിക്കാത്ത അവസ്ഥയാണ് കർൽകർക്കി. ഉത്പാദനം കൂടിയതോടെ ഒരു കിലോയ്ക്ക് ലഭിക്കുന്നത് 18 മുതൽ 20 രൂപ വരെ മാത്രം. ചിലപ്പോൾ കുറഞ്ഞ വിലയിലും കായ വിൽക്കേണ്ടി വരുന്നുണ്ട്. സെക്കൻഡ്, തേർഡ് എന്ന് പറഞ്ഞ് കുല തരംതിരിച്ച് വില കുറയ്ക്കുന്നതും പതിവാണ്. വിപണിയിൽ ഡിമാൻഡ് ഇല്ലാതായതും അപ്രതീക്ഷിത വിലയിടിവും കർഷകരുടെ നിലനിൽപ് ചോദ്യം ചെയ്യുകയാണ്.
ഒരുവാഴയ്ക്ക് 350 രൂപ
നേന്ത്രവാഴ വച്ച് പരിപാലിച്ച് വിളവെടുക്കാൻ ചുരുങ്ങിയത് 350 രൂപ വേണം. വന്യമൃഗ ശല്യവും കാലാവസ്ഥാ വ്യതിയാനവും അതിജീവിച്ചാണ് കൃഷി പരിപാലനം. വിളവെടുക്കുമ്പോൾ ഒരു കിലോ നേന്ത്രക്കായയ്ക്ക് ചുരുങ്ങിയത് 40 രൂപയെങ്കിലും കിട്ടിയാലേ കാര്യമുള്ളൂ.
തറ വിലയിൽ മാറ്റം വേണം
