പേരാവൂരിൽ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിൽ സിപിഎം; വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ നിർണായകം
കണ്ണൂർ: പേരാവൂരിൽ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയുമായി സിപിഎം. കെ കെ ശൈലജ 3000 വോട്ടിന് വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. 5000 വോട്ടുകളെങ്കിലും വ്യക്തിപരമായി സമാഹരിക്കാൻ കഴിഞ്ഞാൽ കെ കെ ശൈലജയുടെ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം. കെ കെ ശൈലജയുടെ ജനകീയതയും ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന വോട്ടുകളും നിർണ്ണായകമാണെന്നും നേതൃത്വം വിലയിരുത്തുന്നു. മത സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഉറച്ച പാർട്ടികൾ മാത്രം കണക്കുമ്പോൾ സണ്ണി ജോസഫ് 5000 വോട്ടിന് മുന്നിലാണെന്നും മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തന്നെ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സിറ്റിങ് സീറ്റിൽ കെ കെ ശൈലജയെ മത്സരത്തിന് ഇറക്കാനുള്ള സിപിഎം തീരുമാനത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കെ കെ ശൈലജയെ ഒതുക്കാനാണ് വിജയ പ്രതീക്ഷയില്ലാത്ത സീറ്റിൽ മത്സരിപ്പിക്കുന്നതെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. എന്നാൽ പേരാവൂർ പിടിച്ചെടുക്കുന്നതിനായാണ് കെ കെ ശൈലജയെ മത്സരത്തിന് നിയോഗിച്ചതെന്നായിരുന്നു സിപിഎം നേതൃത്വത്തിൻ്റെ നിലപാട്.
2006ലെ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് കെ കെ ശൈലജ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ മണ്ഡല പുനർനിർണ്ണയത്തോടെ രാഷ്ട്രീയ സ്വഭാവം മാറിയ പേരാവൂരിൽ 2011ൽ കെ കെ ശൈലജ പരാജയപ്പെട്ടിരുന്നു. 2011 മുതൽ സണ്ണി ജോസഫാണ് പയ്യന്നൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീക്കുന്നത്. 3172 വോട്ടിനായിരുന്നു 2021ൽ സണ്ണി ജോസഫ് ഇവിടെ നിന്നും വിജയിച്ചത്.
