ഇ-ഓഫീസ് അടയ്ക്കുന്നത് അഴിമതി പൂഴ്ത്തിവയ്ക്കാൻ ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ആസന്നമായിരിക്കെ, ഇ – ഓഫീസ് മെയിന്റനൻസ് എന്ന പേരിൽ അഞ്ചുദിവസത്തേക്ക് സർക്കാർ വക ഇ ഓഫീസ് സെർവറുകൾ ഡൗൺ ചെയ്യുന്നത് അഴിമതി ഫയലുകൾ മൂക്കാനുള്ള ഗൂഢാലോചനയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
തികച്ചും സംശയാസ്പദമായ നീക്കം ആണിത്. നിലവിൽ ഈ മെയിന്റനൻസ് ചെയ്യേണ്ട യാതൊരു അടിയന്തരാവസ്ഥയും നിലനിൽക്കുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷവും ചെയ്യാവുന്ന കാര്യമാണിത്.
അതിപ്പോൾ ചെയ്യുന്നത് മുൻ സർക്കാർ വൻതോതിൽ അഴിമതി നടത്താൻ ഉദ്ദേശിച്ച പല ഫയലുകളും ഡിലീറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്. ഇതിന് ഒരു വിഭാഗം ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും കൂട്ടുനിൽക്കുകയാണ്.
മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇതിനു തെരഞ്ഞെടുത്ത സമയത്തിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.വളരെ സുതാര്യമായ ചെയ്യേണ്ട ഈ പ്രക്രിയ കാവൽ മന്ത്രിസഭ നിലനിൽക്കുന്ന ഈ സമയത്ത് ചെയ്യുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതികൾ മൂടിവയ്ക്കാനും ആണ്.
ഇതിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ അടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നും കർശനമായ നടപടികൾ ഉണ്ടാവും. ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന സമയത്തും സെക്രട്ടറിയേറ്റിൽ ഒരു അത്ഭുത തീപിടിത്തം ഉണ്ടായിരുന്നു. അതിന് സമാനമായ ഒരു ഡിജിറ്റൽ ക്ലീൻ അപ്പ് ആണ് ഇപ്പോൾ നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് പൊതുവേ ജനങ്ങളുടെ സംശയം. ഇത് അടിയന്തരമായി നിർത്തിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
