ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ രാജി
ന്യൂഡൽഹി: വീട്ടിൽ നിന്ന് കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിവാദത്തിൽ ഉൾപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജിപ്രഖ്യാപനം.
ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന സമയത്താണ് വിവാദത്തിനാസ്പദമായ സംഭവം. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വീട്ടിൽ നിന്നാണ് കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.
സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് യശ്വന്ത് വർമയുടെ രാജി എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെയാണ് രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നൽകിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് ഒഴിവാകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു നീക്കം യശ്വന്ത് വർമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് സൂചന.
