ശബരിമല യുവതി പ്രവേശനം; എതിർക്കുന്നവർക്ക് ഒപ്പം വാദിക്കാൻ കത്ത് നൽകി കേരളം; വോട്ടിങ് ദിനത്തിൽ വാദം?
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായി കേരളം. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്ക് ഒപ്പം വാദിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്ത് നൽകി. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ നോഡൽ കൗൺസിൽ കൃഷ്ണ കുമാർ സിങിനാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ നിഷേ രാജൻ ഷൊങ്കർ കത്ത് നൽകിയത്.
യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർക്ക് ഒപ്പം വാദം ഉന്നയിക്കാനാണ് സംസ്ഥാന സർക്കാറിന്റെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയ്ക്ക് സമയം അനുവദിച്ചിരുന്നത്. സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയ്ക്ക് ഒരു മണിക്കൂർ സമയമാണ് വാദിക്കാൻ അനുവദിച്ചിരിരുന്നത്. യുവതി പ്രവേശനത്തെ അനുകൂലിച്ച് 12 അഭിഭാഷകരാണ് സുപ്രീം കോടതിയിൽ വാദം ഉന്നയിക്കുക. എന്നാൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ നിലപാട് തങ്ങൾ പിന്തുണയ്ക്കുന്നതായും അവർക്ക് ഒപ്പം വാദം ഉന്നയിക്കാൻ സമയം അനുവദിക്കണം എന്നുമാണ് കേരളം നോഡൽ കൗൺസിലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വർഷങ്ങളായി നിലനിൽക്കുന്ന മതാചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് മത പണ്ഡിതർ, സമൂഹ പരിഷ്കർത്താക്കൾ എന്നിവരുടെ നിലപാട് കോടതികൾ കണക്കിലെടുക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കിയിരുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നോ എതിർക്കുന്നുവെന്നോ സർക്കാർ കോടതിയെ അറിയിച്ചിരുന്നില്ല. സർക്കാരിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാൽ കേരളം പോളിങ് ബൂത്തിലേക്ക് പോകുന്ന ദിവസം സർക്കാർ അഭിഭാഷകന് കോടതിയിൽ വാദം ഉന്നയിക്കാൻ അവസരം ലഭിച്ചേക്കും.
ചൊവ്വാഴ്ച്ച വാദം ആരംഭിക്കുന്നത് തുഷാർ മേത്ത. യുവതി പ്രവേശനത്തെ കേന്ദ്രം കോടതിയിൽ എതിർക്കും
ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണച്ച് കൊണ്ട് സുപ്രീം കോടതിയിൽ വാദം ആരംഭിക്കുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂർണ്ണമായും തുഷാർ മേത്തയാകും കോടതിയിൽ വാദം ഉന്നയിക്കുക. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന നിലപാട് ആകും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കാൻ പോകുന്നത്. ഒരു മത വിഭാഗത്തിൽ പരിഷ്കരണം കൊണ്ട് വരാനുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം വ്യക്തികൾക്ക് ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കും.
തുഷാർ മേത്തയുടെ വാദം പൂർത്തിയാകുന്നതിന് പിന്നാലെ തന്ത്രി കണ്ഠര് രാജീവരർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി വാദം ഉന്നയിക്കും. രണ്ടര മണിക്കൂറാണ് വി. ഗിരിക്ക് വാദം ഉന്നയിക്കാൻ അനുവദിച്ചിട്ടുള്ളത്. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി യുവതി പ്രവേശനത്തെ എതിർത്ത് ഒന്നര ദിവസം വാദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഫലത്തിൽ കേരളം പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് കൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വാദമാകും സുപ്രീം കോടതിയിൽ നടക്കുക. അഭിഷേക് മനു സിങ്വിയുടെ വാദത്തിനു മുമ്പായി കേരളം സുപ്രീം കോടതിയിൽ വാദം ഉന്നയിക്കാൻ ആണ് നീക്കം നടത്തുന്നത്.
പുനഃപരിശോധന ഹർജികളെ പിന്തുണച്ച് സുപ്രീം കോടതിയിൽ വാദം ഉന്നയിക്കുന്ന അഭിഭാഷകർ
സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത, സീനിയർ അഭിഭാഷകരായ വി. ഗിരി, അഭിഷേക് മനു സിങ്വി, സി.എസ്. വൈദ്യനാഥൻ, സായ് ദീപക്, പി.എൻ. രവീന്ദ്രൻ, എ. ഹരിപ്രസാദ്, ഗോപാൽ ശങ്കര നാരായണൻ, വി. ചിദംബരേഷ്, ജയന്ത് മുത്തുരാജ്, സി.എൻ. ശ്രീകുമാർ, കൃഷ്ണൻ വേണുഗോപാൽ, മുകുൾ റോത്തഗി, നീരജ് കിഷൻ കൗൾ, പി.ബി. കൃഷ്ണൻ, എസ്. ശ്രീറാം, അഭിഭാഷകരായ വി.കെ. ബിജു, ആർ. കൃഷ്ണരാജ്, എം.ആർ. അഭിലാഷ്, രഞ്ജിത് മാരാർ തുടങ്ങിയവരാണ് യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണച്ച് സുപ്രീം കോടതിയിൽ വാദം ഉന്നയിക്കുന്ന അഭിഭാഷകർ.
പുനഃപരിശോധന ഹർജികളെ എതിർത്ത് സുപ്രീം കോടതിയിൽ വാദം ഉന്നയിക്കുന്ന അഭിഭാഷകർ
സീനിയർ അഭിഭാഷക ഇന്ദിര ജയ്സിംഗ്, സീനിയർ അഭിഭാഷക മേനക ഗുരുസ്വാമി, സീനിയർ അഭിഭാഷകരായ ഷഹദാൻ ഫരാസത്ത്, വിജയ് ഹൻസാരിയ, കെ രാധാകൃഷ്ണൻ, സഞ്ജയ് ഹെഡ്ഡെ, അഭിഭാഷകരായ പ്രശാന്ത് പദ്മനാഭൻ, ശ്രദ്ധ ദേശ്മുഖ് തുടങ്ങിയവരാണ് യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ എതിർത്ത് സുപ്രീം കോടതിയിൽ വാദം ഉന്നയിക്കുന്ന അഭിഭാഷകർ.
