സിനിമയിൽനിന്ന് ഒഴിവാക്കിയതിൽ വൈരാഗ്യമെന്ന് ന്യായീകരണം; കള്ളക്കേസാണെന്ന് തെളിയുമെന്ന് രഞ്ജിത്ത്
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാരവാനിൽവെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. മുമ്പ് സംവിധായകനെതിരായി ഉണ്ടായിരുന്ന രണ്ടുകേസുകളും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പരാമർശിച്ചു. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് മജിസ്‌ട്രേറ്റിനെ അറിയിച്ചു.
രാവിലെ 11-ഓടെ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രഞ്ജിത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളടക്കം കോടതിയെ അറിയിച്ചേക്കും. രഞ്ജിത്ത് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നട്ടെല്ല് ശസ്ത്രക്രിയയും നടത്തിയിരുന്നു.
അതേസമയം, കേസിന്റെ പശ്ചാത്തലത്തിൽ സംവിധായകനെ പുറത്താക്കാൻ സിനിമാ സംഘടനകൾ ആലോചന നടത്തുന്നുണ്ട്. ഫെഫ്കയ്ക്കുകീഴിലെ സംവിധായകരുടേയും എഴുത്തുകാരുടേയും സംഘടനയിൽ അംഗമാണ് രഞ്ജിത്ത്. പുറത്താക്കാനുള്ള ആലോചനകളിലേക്ക് സംഘടനകൾ കടന്നു. കേസിലെ വിധി വരുന്നതുവരെ പുറത്തുനിൽക്കട്ടെ എന്ന നിലപാടായിരിക്കും സംഘടനകൾ സ്വീകരിക്കുക.
പരാതി പരിഹാര സമിതിക്ക് മുമ്പാകെ നടി പരാതിപ്പെട്ടിട്ടില്ലെന്നാണ് സിനിമ സംഘടനകൾ പറയുന്നത്. അറസ്റ്റുചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു പരാതി അറിയുന്നതെന്നും സംഘടനകൾ സൂചിപ്പിച്ചു.
കള്ളക്കേസാണെന്ന് തെളിയുമെന്നായിരുന്നു എറണാകുളം സബ് ജയിലിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന്റെ പ്രതികരണം. അതേസമയം, ചിത്രത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്കുപിന്നിലെന്നാണ് രഞ്ജിത്തിനോട് അടുപ്പമുള്ളവർ പറയുന്നത്. അഭിനയം മോശമാണെന്ന് പറഞ്ഞാണ് സിനിമയിൽനിന്ന് ഒഴിവാക്കിയത്. അതിന്റെ വിരോധമാണ് പരാതിയെന്നാണ് ന്യായീകരണം. പരാതിക്കാരി കാരവാനിൽ എത്തുമ്പോൾ വനിതാ സഹസംവിധായികയും സ്ഥലത്തുണ്ടായിരുന്നു. യുവതിയുടെ അഭിനയം മോശമാണെന്നും മുഖം മരപ്പലക പോലെയാണെന്നും രഞ്ജിത്ത് അവരോട് പറഞ്ഞിരുന്നുവെന്നും രഞ്ജിത്തിനോട് അടുപ്പമുള്ളവർ അവകാശപ്പെടുന്നു.
രഞ്ജിത്തിനെതിരേ മുമ്പും പരാതികളുണ്ടായപ്പോൾ സംരക്ഷിച്ചിട്ടില്ലെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞു. അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും അംഗീകരിക്കില്ല. രഞ്ജിത്തിനെ ഒരിക്കലും സംരക്ഷിച്ചിട്ടില്ല. മുമ്പ് ആക്ഷേപം വന്നപ്പോൾ തന്നെ നിയമനടപടികൾ സ്വീകരിച്ചു. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന സർക്കാരോ പോലീസോ സാംസ്‌കാരിക വകുപ്പോ യാതൊരു സംരക്ഷണവും നൽകിയില്ല. അന്നും ഇരയോടൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ വരുന്നത് പൊതുസമൂഹത്തിന് മുന്നിൽ മ്ലേച്ഛകരമായ കാര്യമായാണ് കാണുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
