ഓൺലൈനിൽ വാങ്ങിയ വസ്ത്രം തിരികെനൽകാൻ ശ്രമിച്ചു; നഷ്ടമായത് 5.78 ലക്ഷം രൂപ
തളിപ്പറമ്പ്∙ ഓൺലൈനിൽനിന്നു വാങ്ങിയ വസ്ത്രം പഴയതാണെന്നു കണ്ടതിനെ തുടർന്നു തിരിച്ചുനൽകാൻ ശ്രമിച്ച 54 വയസ്സുകാരനു നഷ്ടപ്പെട്ടത് 5.78 ലക്ഷം രൂപ. തളിപ്പറമ്പിന് സമീപത്തുള്ളയാളാണ് തട്ടിപ്പിനിരയായത്. 300 രൂപയോളം വിലവരുന്ന വസ്ത്രമാണ് ഇദ്ദേഹം പ്രമുഖ ഓൺലൈൻ കമ്പനിയിൽനിന്നു വാങ്ങിയത്. എന്നാൽ വസ്ത്രം ലഭിച്ചപ്പോൾ ഇതു പഴയതാണെന്നു കണ്ടതിനെ തുടർന്ന് കമ്പനിയുടെ കസ്റ്റമർകെയറുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് 2 പേർ വിഡിയോ കോളിൽ വന്ന് വസ്ത്രത്തിന്റെ പണം തിരിച്ചുനൽകാമെന്ന് അറിയിച്ചു. ഇതിനായി എടിഎം കാർഡിന്റെ പിൻനമ്പർ ചോദിച്ചശേഷം ഒരു ഒടിപി വന്നതിന്റെ നമ്പറും ചോദിച്ചു. ഇതും നൽകിയശേഷം കഴിഞ്ഞ 24 മുതൽ 26 വരെയുള്ള തിയതികളിലായാണ് ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 5.78 ലക്ഷം രൂപ നഷ്ടപ്പെട്ടത്.
അസം സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്നു സംശയമുള്ളതായി പരാതിക്കാരൻ പറയുന്നു. ഓൺലൈൻ കമ്പനിയുടെ കസ്റ്റമർകെയർ നമ്പറായി നൽകിയത് തട്ടിപ്പുകാരുടെ നമ്പറായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
