വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19-കാരൻ പിടിയിൽ
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയിൽ 19-കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവി(19)നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
കെഎംസിടി കോളേജിൽ ഹാർഡ് വെയർ എൻജിനിയറിങിന് പഠിക്കുന്ന പ്രതി പൊക്കുന്ന് സ്വദേശിനിയായ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകുകയും കോഴിക്കോട് സരോവരം പാർക്കിന് അടുത്തുള്ള അപ്പാർട്ടുമെന്റിൽ വെച്ചും, പെരിങ്ങളത്തുളള സുഹൃത്തിന്റെ വീട്ടിൽവെച്ചും ബലാൽസംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി
പെൺകുട്ടി ഗർഭിണിയായത് അറിഞ്ഞപ്പോൾ അതിജീവിതയുടെ വീട്ടുകാർ പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. എന്നാൽ പ്രതിയും പ്രതിയുടെ വീട്ടുകാരും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
പിന്നാലെ പ്രതിയെ ചൂലൂരിൽവെച്ച് പിടികൂടുകയായിരുന്നു. കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ബാലു കെ. അജിത്, എസ്.സി.പി.ഓ. മാരായ മനോജ്, ഗോകുൽ പ്രകാശ്, സി.പി.ഓ. നിഷ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
