വൈശാഖ മഹോത്സവത്തിന് കൊട്ടിയൂർ ഒരുങ്ങുന്നു; വിപുലമായ പാർക്കിംഗ് സംവിധാനം
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കൊട്ടിയൂരിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മേയ് 29നാണ് നെയ്യാട്ടത്തോടെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം ആരംഭിക്കുക. കഴിഞ്ഞ വർഷത്തെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
50 ലക്ഷത്തോളം പേരാണ് കഴിഞ്ഞ ഉത്സവകാലത്ത് എത്തിയത്. ഇത്തവണ ഒരു കോടിയിലധികം ഭക്തർ ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷം കർണാടകയിൽനിന്ന് കൂടുതൽ ഭക്തരെത്തിയിരുന്നു. ഇക്കുറി തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരും എത്തുമെന്നാണ് കരുതുന്നത്. അതേസമയം, തിരക്ക് പ്രതീക്ഷിച്ചതിലും കൂടിയായാൽ ഇപ്പോൾ നടത്തുന്ന ഒരുക്കങ്ങൾ മതിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
പാർക്കിംഗ് സൗകര്യം വർധിപ്പിച്ചു
ദേവസ്വം സ്ഥലത്തിന് പുറമേ ഇക്കുറി സ്വകാര്യ സ്ഥലങ്ങളിൽ കൂടി പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വിവിധ ഇടങ്ങളിലായി പതിമൂന്നര ഏക്കർ സ്ഥലം പാർക്കിംഗിനായി ഇതുവരെ ഒരുക്കിയെടുത്തിട്ടുണ്ട്. 5000 വാഹനങ്ങൾ ഇവിടെ നിർത്തിയിടാൻ കഴിയുമെന്നാണ് പോലീസിന്റെ നിഗമനം. വരുമാനം കണ്ടെത്താമെന്നുള്ള കണക്കുകൂട്ടലിൽ പ്രദേശവാസികളിൽ പലരും പാർക്കിംഗ് സൗകര്യമൊരുക്കുന്നതിൽ സഹകരിക്കുന്നുണ്ട്. തോട്ടങ്ങളുൾപ്പെടെ വെട്ടിനിരത്തിയാണ് പലരും സ്ഥലം ഒരുക്കിയത്.
കാർഷിക മേഖലയിലെ വിലത്തകർച്ചയും കൂടിയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. പാർക്കിംഗിനായി സ്ഥലമൊരുക്കിയവരുടെ യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. 16 പേരായിരുന്നു ഇതിൽ പങ്കെടുത്തത്. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർക്കിംഗ് സംവിധാനവുമായ സഹകരിക്കാൻ എത്തുമെന്നും കരുതുന്നു. പഞ്ചായത്തിന്റെ അനുമതിയോടെയാണ് പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. നിരക്ക് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 25 രൂപയും ഓട്ടോറിക്ഷ-50, കാർ-100, ട്രാവലർ-200, ബസ്-300 എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പാർക്കിംഗ് കേന്ദ്രങ്ങളിൽ ഓരോ 25 സെന്റിനും ഓരോ ശൗചാലയം നിർമിക്കും. മാലിന്യ ശേഖരണത്തിന് കുട്ടകൾ സ്ഥാപിക്കും. ഇക്കാര്യങ്ങൾ പഞ്ചായത്ത് ഉറപ്പ് വരുത്തും. പാർക്കിംഗ് കേന്ദ്രങ്ങളിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ ഒരുക്കുകയും ഇവിടെയുള്ളവർക്ക് ഇതു സംബന്ധിച്ച പരിശീലനവും നൽകും.
കൂടുതൽ ശുചിമുറികളും പുതിയപാലവും
തിരക്കേറുമെന്നതിനാൽ ഇക്കുറി കൂടുതൽ ശുചിമുറികൾ പണിയുന്നുണ്ട്. ഇക്കരെ കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ, ഇടബാവലി എന്നിവിടങ്ങളിലായി 105 ശുചിമുറികളാണ് നിർമിക്കുക. മന്ദംചേരിയിൽ നിന്ന് അക്കരെ കൊട്ടിയൂരിലേക്കുള്ള പ്രധാന പാതയായിരുന്ന പാലം കഴിഞ്ഞവർഷം തകർന്നിരുന്നു. ഇതിനു പകരമായി പുതിയ പാലം നിർമിക്കുന്നുണ്ട്.
പാൽചുരം വൺവേ ആക്കിയേക്കും
ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസിന്റെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി പാൽചുരം വഴിയുള്ള ഗതാഗതം വൺവേ ആക്കുന്നതിനായി ആലോചിക്കുന്നുണ്ട്.
