ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുമുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ/ മേൽക്കൂര/ഫ്‌ളോറിങ്/ഫിനിഷിങ്/പ്ലംബിംങ്/സാനിറ്റേഷൻ/വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം.
ഒരു വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകയാണെങ്കിലും മുൻഗണന.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിൽനിന്ന് അപേക്ഷാ ഫോം ലഭിക്കും.
2023-24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കുക. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷകൾ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31.
വീട് അറ്റകുറ്റപണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസി. എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ഓഫീസറിൽനിന്നോ പഞ്ചായത്ത് സെക്രട്ടറിയിൽനിന്നോ ഹാജരാക്കണം