മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം; 5ജി റേഞ്ച് കൂടും, ടെലികോം കമ്പനികൾക്ക് നേട്ടം

Share our post

രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ റേഡിയേഷൻ പരിധി കേന്ദ്രസർക്കാർ വർധിപ്പിച്ചതായി റിപ്പോർട്ട്. നിലവിൽ ഒരു ടവറിന് 5 വാട്ട് പെർ സ്ക്വയർ മീറ്റർ എന്ന പരിധി അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ 10 വാട്ടായി ഉയർത്താനാണ് പുതിയ തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 5ജി ട്രാഫിക് വർധിക്കുന്ന സാഹചര്യത്തിൽ തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. ഇതോടെ ടവറുകളുടെ എണ്ണം കുറഞ്ഞയിടങ്ങളിൽ വേഗമേറിയ 5ജി കണക്ടിവിറ്റി എത്തിക്കാൻ ടെലികോം കമ്പനികൾക്ക് സാധിക്കും. അടുത്തമാസം മുതലാണ് പുതിയ മാറ്റം നിലവിൽ വരിക.

റേഡിയേഷൻ പരിധി വർധിപ്പിക്കുന്നതോടെ കൂടുതൽ ദൂരത്തേക്ക് സിഗ്നലുകൾ എത്തിക്കാനാവും. ഇതുവഴി ഓരോ സൈറ്റിലും കവറേജ് വർധിപ്പിക്കാനും നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിനുള്ള ചെലവ് ചുരുക്കാനും കമ്പനികൾക്ക് സാധിക്കും. ഏറെ കാലമായി ടെലികോം കമ്പനികൾ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.

അന്താരാഷ്ട്ര ഏജൻസിയായ ഇന്റർനാഷണൽ കമ്മീഷൻ ഫോർ നോൺ-അയണൈസിങ് റേഡിയേഷൻ പ്രൊട്ടക്ഷൻ (ICNIRP) ശുപാർശ ചെയ്യുന്ന 10 വാട്ട് പരിധിയിലേക്കാണ് ഇന്ത്യ ഇപ്പോൾ എത്തിയിരിക്കുന്നത്. മുമ്പ് ഇന്ത്യയിൽ 1 വാട്ട് എന്ന നിലയിലായിരുന്ന പരിധി കഴിഞ്ഞ വർഷമാണ് 5 വാട്ടിലേക്ക് ഉയർത്തിയത്. ഇപ്പോൾ അത് 10 വാട്ടിലേക്ക് എത്തിച്ചതിലൂടെ യുകെ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങി 137 രാജ്യങ്ങളിലെ പരിധിക്ക് ഒപ്പമായി ഇന്ത്യ.

ഈ തീരുമാനം വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നീ കമ്പനികൾക്ക് വലിയ ആശ്വാസമാകും. 5ജി സേവനങ്ങൾ ആരംഭിക്കാനിരിക്കുന്ന വൊഡാഫോൺ ഐഡിയയ്ക്ക്, പുതിയ പരിധിക്കനുസരിച്ച് തുടക്കം മുതൽ തന്നെ തങ്ങളുടെ നെറ്റ്വർക്ക് കൂടുതൽ ലാഭകരമായ രീതിയിൽ ആസൂത്രണം ചെയ്യാൻ സാധിക്കും. ഇതിനകം രാജ്യവ്യാപകമായി 5ജി എത്തിച്ചുകഴിഞ്ഞ ജിയോ, എയർടെൽ തുടങ്ങിയ കമ്പനികൾക്ക് ഇപ്പോഴുള്ള സൈറ്റുകളുടെ റേഡിയേഷൻ പരിധി വർധിപ്പിച്ച് കൂടുതൽ ശക്തമായ സേവനം എത്തിക്കാനുമാവും.

വർധിച്ചുവരുന്ന 5ജി ട്രാഫിക് കൈകാര്യം ചെയ്യാനും ആഗോള നിലവാരത്തിലുള്ള വേഗത ഉറപ്പാക്കാനും ഈ പരിഷ്കാരം അനിവാര്യമാണ്. മുൻപ് ഉപയോഗിച്ചിരുന്ന 2G, 3G, 4G സാങ്കേതികവിദ്യകളിൽ പഴയ EMF നിയന്ത്രണങ്ങൾ ഒരു പരിധിവരെ ഫലപ്രദമായിരുന്നു. എന്നാൽ 5ജിയിലെ സാങ്കേതിക മാനദണ്ഡങ്ങൾ മുൻപത്തെ സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായതിനാലാണ് പുതിയ മാറ്റം അത്യാവശ്യമായതെന്ന് ടെലികോം കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!