എസ്‌ഐ ചമഞ്ഞ് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽപന
കോഴിക്കോട്: ഡാൻസാഫ് എസ്‌ഐ ചമഞ്ഞ് ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽക്കുന്നയാളെ പോലീസ് പിടികൂടി. ഫറോക്ക് ചുങ്കം സ്വദേശി റോജിത്ത് ആണ് പിടിയിലായത്. ഇയാളിൽനിന്ന് എയർ പിസ്റ്റളും കൈവിലങ്ങും 2.5 ഗ്രാം എംഡിഎംഎയും ഫറോക്ക് പോലീസ് പിടിച്ചെടുത്തു. പോലീസിന്റെ ഐഡി കാർഡ് കൃത്രിമമായി ഉണ്ടാക്കി എസ്‌ഐയുടെ യൂണിഫോം അടക്കം ധരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
ലഹരി കൈവശം വെയ്ക്കുന്ന യുവാക്കളെ പിന്തുടർന്ന് ഇവരോട് താൻ ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. യുവാക്കളുടെ പക്കലുള്ള ലഹരിവസ്തുക്കൾ കൈക്കലാക്കുകയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമായിരുന്നു രീതി.
പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ പിന്നീട് വിൽപന നടത്തിയും ഇയാൾ പണം സമ്പാദിച്ചിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് രഹസ്യവിവരം ലഭിച്ചതോടെയാണ് റോജിത്തിനെ തിരഞ്ഞ് പോലീസ് ഇറങ്ങിയത്. ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാൻസാഫും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ രാമനാട്ടുകര ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
