കാണാതായി 18 ദിവസം; ശിവസൂര്യയ്ക്കായി കേരള പോലീസ് വാരണാസിയിൽ
കണ്ണൂര്‍: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്‍ജിതം. വിദ്യാർഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള കാമ്പയിന്‍ നടക്കുന്നുണ്ട്.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്‍റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
