ക്യൂ നിൽക്കുന്നത് കുറയും; പേപ്പർ ബോർഡിംഗ് പാസ് നിർബന്ധമല്ല
വിദേശത്തേക്ക് പറക്കുന്ന യാത്രക്കാർ ഇനി നീണ്ട ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. സെപ്റ്റംബർ ഒന്നുമുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ പേപ്പർ ബോർഡിംഗ് പാസ് നിർബന്ധമായി കാണിക്കേണ്ടതില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (BoI) വിപ്ലവകരമായ മാറ്റമാണ് നടപ്പിലാക്കുന്നത്. സീൽ പതിപ്പിക്കുന്ന രീതി പൂർണ്ണമായും അവസാനിപ്പിക്കുകയാണ്. എന്നാൽ, പേപ്പർ ബോർഡിംഗ് പാസുകൾ പൂർണ്ണമായി നിരോധിച്ചിട്ടില്ല, ആഗ്രഹിക്കുന്നവർക്ക് കയ്യിൽ കരുതാം. എന്നാൽ, അതിൽ സീൽ പതിപ്പിക്കില്ല. മുമ്പ് പേപ്പർ പാസുകളിൽ സീൽ അടിക്കുമ്പോൾ മഷി പടർന്ന് ബാർകോഡ് അവ്യക്തമാകാറുണ്ട്. ഗേറ്റിൽ സ്‌കാൻ ചെയ്യുമ്പോൾ തടസ്സം നേരിടാറുമുണ്ട്. ഡിജിറ്റൽ പാസ് വരുന്നതോടെ സ്‌കാനിംഗ് സുഗമമാകും. ക്യൂ സമയം വളരെ കുറയും. ഇമിഗ്രേഷൻ ലൈനുകൾ വേഗത്തിൽ നീങ്ങും. ബോർഡിംഗ് പാസുകൾ നഷ്ടപ്പെടാനും വ്യക്തിഗത വിവരങ്ങൾ പുറത്തുപോകാനുമുള്ള സാധ്യതയും ഒഴിവാകും. സ്മാർട്ട്ഫോണിലെ e-Boarding Pass ഉപയോഗിച്ച് യാത്ര പൂർത്തിയാക്കാം.
നിലവിൽ ഡൊമസ്റ്റിക് യാത്രകളിൽ ഡിജി യാത്ര (DigiYatra) എന്ന മൊബൈൽ ആപ് ഉപയോഗിച്ച് ഐഡി പരിശോധനയും സെക്യൂരിറ്റി ചെക്കും പേപ്പർരഹിതമായി എളുപ്പം പൂർത്തിയാക്കാൻ സൗകര്യമുണ്ട്. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ (Facial Recognition) ഉപയോഗിച്ചാണിത്. കൊച്ചി അടക്കം പ്രധാന വിമാനത്താവളങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
