ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
പത്തനംതിട്ട: കലഞ്ഞൂർ അനന്തു കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും മൂന്നുലക്ഷം പിഴയും ശിക്ഷ. പ്രതി ശ്രീകുമാർ ദയ അർഹിക്കുന്നില്ലെന്നും അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി വിധിയിൽ പറയുന്നു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 ഫെബ്രുവരിയിൽ ആണ് അനന്തു കൊല്ലപ്പെട്ടത്. തൻ്റെ ഭാര്യയുമായി അനന്തുവിന് (28) ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു ശ്രീകുമാർ അനന്തുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കലഞ്ഞൂർ കനാലിനോട് അരക്കിലോമീറ്റർ അകലത്തായി ഇരിക്കുകയായിരുന്ന അനന്തുവിനെ എല്ലാവരും പോയശേഷം കമ്പി കൊണ്ട് തലയ്ക്കടിച്ച് ശ്രീകുമാർ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം കനാലിൽ ഉപേക്ഷിച്ചു.
രണ്ടുദിവസത്തിനുശേഷം അനന്തുവിന്റെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയ സ്ഥലത്തുനിന്നും കനാലിലേക്ക് അനന്തുവിനെ കൊണ്ടുപോയ സ്ഥലത്തുനിന്നും ചോരപ്പാടുകളും പൊലീസ് ശേഖരിച്ചു. മൃതദേഹത്തിൽ അടിയേറ്റത്തിന്റെ പാടുകൾ കണ്ടതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചു. ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടത്തിലും അനന്തുവിന്റേത് മുങ്ങിമരണമല്ല കൊലപാതകമെന്ന് തെളിഞ്ഞു. ഇതോടെ സംഭവം നടന്ന് രണ്ട് ദിവസത്തിനകം അയൽവാസിയായിരുന്ന ശ്രീകുമാർ പിടിയിലായി. സാഹചര്യ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.
