ചിന്നിചിതറി മൃതദേഹ അവശിഷ്ടങ്ങൾ, തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ; അപകടത്തിൽ 13 മരണം
തൃശൂർ ∙ തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. 13 മരണം. നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ ഇപ്പോഴും പലഭാഗത്തായി ചിന്നിചിതറി കിടക്കുകയാണെന്ന് വിവരം. സമീപത്തെ വീടുകളുടെയെല്ലാം ജനൽ ചില്ലുകൾ തകർന്നു. മൃതദേഹ അവശിഷ്ടങ്ങൾ ഇപ്പോഴും പ്രദേശത്തുണ്ട്. അപകടം പൂർണമായും ഒഴിവായിട്ടില്ലെന്നാണ് വിവരം.
വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
