തൃശൂരിൽ വീണ്ടും കിറ്റ്; അച്ചാർ കമ്പനിയിൽ നിന്ന് പിടികൂടിയത് 750 കിറ്റുകള്‍; കമ്പനി ബിജെപി നേതാവിന്റെ സഹോദരന്‍റേത്
തൃശ്ശൂർ: തൃശ്ശൂർ കാച്ചേരിയിൽ അച്ചാർ കമ്പനിയിൽ നിന്നും ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. 750 ഭക്ഷ്യ കിറ്റുകളാണ് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയില്‍ നിന്നാണ് കിറ്റ് പിടികൂടിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അച്ചാർ കമ്പനിയിൽ ഇത്തരത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസിനെയും അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് കിറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഭക്ഷ്യ കിറ്റുകൾക്ക് പുറമേ ചാക്ക് കണക്കിന് അരിയും എത്തിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകർ പറഞ്ഞു. അതേസമയം വിഷുവായി ബന്ധപ്പെട്ട് കിറ്റുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിയാണ് ഇത്തരം കിറ്റുകള്‍ എത്തിച്ചതെന്നാണ് ബിജെപി നേതാവിൻ്റെ സഹോദരന്റെ വിശദീകരണം.
മൂന്നു ദിവസം മുമ്പ് ഒളരിയിലെ സൂപ്പർമാർക്കറ്റ് വഴി ബിജെപി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു. പ്രദേശത്തെ ചില ആളുകൾ എത്തി സൂപ്പർ മാർക്കറ്റിൽ നിന്ന് കിറ്റ് വാങ്ങിപ്പോവുകയായിരുന്നുവെന്നും രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റ് ഓർഡർ ചെയ്തത് എന്നുമായിരുന്നു സൂപ്പർ മാർക്കറ്റ് ഉടമ പറഞ്ഞിരുന്നത്. രാധാകൃഷ്ണൻ ബിജെപി നേതാവാണെന്ന് സിപിഐ ആരോപിച്ചു. പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന ആരോപണവും ഉയർന്നു.
തൃശൂർ ജില്ലയിലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർന്നിരുന്നു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തിരുന്നു.
