ഇരിട്ടി നഗരത്തിൽ ബൈക്ക് റാലിക്ക് ഇന്ന് പൂർണ നിരോധനം
ഇരിട്ടി: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ കലാശക്കൊട്ട് സംഘർഷരഹിതമാക്കാൻ പോലീസ് സുരക്ഷ ശക്തമാക്കും. സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ സർവ സന്നാഹവും ഒരുക്കുമ്പോൾ ഇരിട്ടി നഗരത്തിലും പ്രധാനപ്പെട്ട പഞ്ചായത്ത് കേന്ദ്രങ്ങളിലും പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബൈക്ക് റാലികൾക്കു നഗരത്തിൽ പൂർണ നിരോധനം ഏർപ്പെടുത്തി.
മുന്നണികൾക്ക് പ്രത്യേകം സ്ഥലങ്ങളാണ് കലാശക്കൊട്ടിന് ഇരിട്ടി നഗരത്തിലും ഒരോ പോലീസ് സ്റ്റേഷൻ പരിധികളിലും പോലീസ് അനുവദിച്ചിരിക്കുന്നത്. ഇതിനായി പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നേരത്തെ സർവകക്ഷി യോഗം വിളിച്ചിരുന്നു. കലാശക്കൊട്ടിന് പടക്കം പോലുള്ളവ ഉപയോഗിക്കില്ലെന്നു രാഷ്ട്രീയ പാർട്ടികൾ പോലീസിന് ഉറപ്പ് നൽകിയിട്ടുണ്ട്. 400 ഓളം പോലീസുകാരെയാണ് കലാശക്കൊട്ട് സംഘർഷരഹിതമാക്കാൻ നിയോഗിക്കുന്നത്.
ലോക്കൽ പോലീസിൽ നിന്നുള്ള 160 പേർ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 240 പോലീസുകാർ, ഇരിട്ടി ഡിവൈഎസ്പി പി. രാജേഷിന്റെ ഏകോപനത്തിൽ അഞ്ച് സിഐമാരും ഒന്പത് എസ്ഐമാരും നേതൃത്വം നൽകും. രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾ മുഖാമുഖം വരാതിരിക്കാനുള്ള ക്രമീകരണം ജാഥയ്ക്ക് നേതൃത്വം നൽകുന്നവർ തന്നെ നിർവഹിക്കണം.
ഇരിട്ടി പഴയ സ്റ്റാൻഡിൽ മേലേ ഭാഗം (ആൽമരത്തിനു സമീപം) ആണ് എൽഡിഎഫിന് കലാശക്കൊട്ടിനുള്ള സ്ഥലം അനുവദിച്ചിരിക്കുന്നത്. യുഡിഎഫിനു സ്വകാര്യ ടൂറിസ്റ്റ് ഹോമിലേക്കു പോകുന്ന ഭാഗത്തും എൻഡിഎയ്ക്ക് റോഡിന് എതിർവശത്ത് ഹോട്ടലിനു സമീപത്തുമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. യുഡിഎഫ്, എൽഡിഎഫ് കലാശക്കൊട്ട് മേഖല ബാരിക്കേഡ് കെട്ടി വേർതിരിക്കുമെന്ന് ഇരിട്ടി എസ്ഐ ഷറഫുദ്ദീൻ അറിയിച്ചു.
