ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ; കുതിച്ചുയർന്ന് ആർട്ടെമിസ്
വാഷിങ്ടൺ : അരനൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആർട്ടെമിസ് 2 (Artemis II) വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.30ഓടെയാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ആർട്ടെമിസ് കുതിച്ചത്. എസ്എൽഎസ് റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്.
നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നീ നാസയുടെ ബഹിരാകാശയാത്രികരും കനേഡിയൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശയാത്രികനായ ജെറമി ഹാൻസനുമാണ് യാത്രാ സംഘത്തിലുള്ളത്. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന. പത്ത് ദിവസം നീണ്ട ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രനെ വലംവെച്ച ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.
നാസയുടെ ‘സ്പേസ് ലോഞ്ച് സിസ്റ്റം’ (SLS) റോക്കറ്റും ‘ഓറിയോൺ’ (Orion) പേടകവും സംയുക്തമായി ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക തകരാറിനെ തുടർന്നാണ് മാറ്റിവച്ചത്. 1972ൽ അപ്പോളോ 17 ദൗത്യത്തിലാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ പോയത്. അതിനുശേഷം ആദ്യമായാണ് ചന്ദ്രനെ സന്ദർശിക്കാൻ മനുഷ്യരെത്തുന്നത്.
