കൂടുതൽ സ്വർണം ആവശ്യപ്പെട്ടു; ഗർഭിണിയായിരുന്നപ്പോഴും പീഡനം: യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയതിൽ കുടുംബം
മമ്പറം : പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ കെ.ജ്യോതിഷ നേരിട്ടതു കടുത്ത മാനസിക ശാരീരിക പീഡനമെന്ന് ബന്ധുക്കൾ. മാങ്ങാട്ടിടം ആമ്പിലാട്ടെ പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ കെ.ജ്യോതിഷയാണ് (24) ഇക്കഴിഞ്ഞ മാർച്ച് 8 നു പുലർച്ചെ അഞ്ചു മണിയോടെ കിണറ്റിൽ ചാടി മരിച്ചത്. ഗർഭിണിയായിരുന്നപ്പോൾ പോലും ജ്യോതിഷയെ ഭർത്താവ് ഉപദ്രവിച്ചിരുന്നെന്നു സഹോദരൻ കെ.ജി.ജിജേഷ് പറഞ്ഞു.
12 പവൻ സ്വർണം വിവാഹസമ്മാനമായി ജ്യോതിഷയ്ക്ക് വീട്ടുകാർ നൽകിയിരുന്നെന്നും ഇതു സ്ത്രീധനമായിട്ടാണ് ഭർതൃവീട്ടുകാർ കണക്കാക്കിയത്. ഇതു കുറഞ്ഞുപോയി എന്നു പറഞ്ഞു വിവാഹം കഴിഞ്ഞ സമയത്തുതന്നെ ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും ഗർഭിണിയായിരുന്നപ്പോഴും തുടർന്നെന്നും ജ്യോതിഷയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് മർദിക്കുമായിരുന്നെന്നും അവര് പറഞ്ഞു.
സംഭവത്തിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ പിണറായി പൊലീസ് കേസെടുത്തു. പാതിരിയാട് കുഴിയിൽപീടിക സ്വദേശിയായ ഭർത്താവ് പുതിയപുരയിൽ സജിൽ (37), മാതാവ് ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവർക്കെതിരെയാണു കേസ്. കൂടുതൽ സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ജ്യോതിഷയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ജ്യോതിഷയുടെ സഹോദരൻ കെ.ജി.ജിജേഷ് നൽകിയ പരാതിയിലാണ് കേസ്.
