വീണ്ടും ക്ളിക്കായി ഓപ്പറേഷൻ ഗ്രിപ്പ്; ജലാലുദ്ദീൻ കൊലക്കേസ് പ്രതി പതിനാറാം വർഷം പിടിയിൽ

Share our post

കണ്ണൂർ: ഓപറേഷൻ ഗ്രിപ്പിൽ കണ്ണൂരിൽ ഒരു കൊലപാതക കേസ് പ്രതി കൂടി പിടിയിൽ .2010ൽ പറശ്ശിനിക്കടവ് മാങ്കടവിൽ ബന്ധുവായ ജലാലുദ്ദീനെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി ചാല തന്നട സ്വദേശി വാഴയിൽ മുഹമ്മദ് അലിയെ (55)യാണ് കണ്ണൂർ സിറ്റി പൊലീസ് പ്രത്യേക അന്വേഷണസംഘം കാസർകോട് ഉപ്പളയിൽ നിന്ന് പിടികൂടിയത്.

2010 സെപ്റ്റംബർ 17നാണ് കേസിനാസ്പദമായ സംഭവം. പറശ്ശിനിക്കടവ് മാങ്കടവിൽ മൊയ്തുവിന്റെ മക്കളായ ജലാലുദ്ദീനെയും ജ്യേഷ്ഠൻ ഷംസീറിനെയും സഹോദരി ഭർത്താവായ മുഹമ്മദ് അലി സ്വത്ത് തർക്കത്തിനിടെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാലുദ്ദീൻ പിന്നീട് മരിച്ചു.അക്രമത്തിൽ ഷംസീറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ മുഹമ്മദലി ഒളിവിൽ പോയി. കണ്ടെത്താൻ കഴിയാതായതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരവും നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

നാർക്കോട്ടിക് സെൽ എ.സി.പി വി.വി. മനോജിന്റെയും കണ്ണൂർ ടൗൺ എ.സി.പി ആസാദിന്റെയും നേതൃത്വത്തിൽ എസ്.ഐ വിനോദ്കുമാർ,ഷാജി,എ.എസ്.ഐമാരായ സ്‌നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഒളിവുകാലത്ത് വഴിയോര കച്ചവടക്കാരൻ, പാചക തൊഴിലാളി

ജാമ്യത്തിൽ നിന്നിറങ്ങി മുങ്ങിയ മുഹമ്മദ് അലി കേരളത്തിലും കർണാടകയിലുമായി പലയിടങ്ങളിലും വഴിയോര കച്ചവടക്കാരനായും പാചകത്തൊഴിലാളിയായും ഇതിനിടയിൽ ജോലി ചെയ്തു.കാസർകോട് മേഖലയിലോ കർണാടകയിലോ ഇയാൾ ഉണ്ടാകാനുള്ള സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ രഹസ്യ അന്വേഷണമാണ് നിർണായകമായത്..ഒളിവിൽ പോയതിനു ശേഷം സ്വന്തം കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധം പുലർത്താതെ ഈയാൾ ഉപ്പളയിൽ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ജീവിച്ചു വരികയായിരുന്നു

.‘ഗ്രിപ്പിൽ” അകത്തായത് നാല് കൊലക്കേസ് പ്രതികൾ

ഓപ്പറേഷൻ ഗ്രിപ്പ് വഴി രണ്ടു മാസത്തിനിടെ മുങ്ങി നടന്ന നാല് കൊസക്കേസ് പ്രതികളെയാണ് പിടികൂടിയത്. പാനൂർ സ്റ്റേഷൻ പരിധിയിൽ 2001ലെ കൊലകേസിൽപ്പെട്ട അഷ്റഫ് , കണ്ണൂർ ടൗൺ പോലിസ് സ്റ്റേഷനിലെ ഇരട്ട കൊലപാതക കേസിൽ 20 വർഷത്തോളമായി മുങ്ങി നടക്കുന്ന പ്രതി രാഗേഷ്, കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിൽ ഇളനീർ കൊണ്ട് യുവാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി അബ്ദുള്ള എന്നിവരാണ് ഇതിനകം പിടിയിലായത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!