കളർ വസ്ത്രം ധരിച്ച വിദ്യാർഥികൾ ഫുള്‍ ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്‌ടർക്ക് വാശി; പണത്തിനായി മറ്റ് യാത്രക്കാരോട് യാചിച്ച് വിദ്യാർഥികൾ

Share our post

ചങ്ങനാശേരി : ‘കണ്ടക്ടർ ചേട്ടാ.. ഓണാഘോഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും നിങ്ങൾ തല്ലിക്കെടുത്തി.. ഇനി ഒരു കുട്ടികളോടും ഇങ്ങനെ ചെയ്യരുത്..’ കളർ വസ്ത്രം ധരിച്ച് ബസിൽ കയറിയതിന്റെ പേരിൽ ഫുൾ ടിക്കറ്റ് വേണമെന്ന കണ്ടക്ടറുടെ വാശി കാരണം മുതിർന്ന യാത്രക്കാരോട് പണം യാചിച്ചു വാങ്ങേണ്ടി വന്ന അവസ്ഥ വിവരിക്കുമ്പോൾ സഹോദരങ്ങളായ നീലിമ മനീഷിനും എം.എം.ശ്രീഹരിക്കും ഏറെ സങ്കടം. കൂടെയുണ്ടായിരുന്ന കൂട്ടുകാർക്കും പണത്തിനായി മറ്റ് യാത്രക്കാരുടെ മുൻപിൽ കൈ നീട്ടേണ്ടിവന്നു.

സ്കൂളിലെ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാക്കുവിശ്വസിച്ച് കളർ വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം. 20 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. സ്കൂളിലെ ഓണാഘോഷത്തിനു ശേഷം വീട്ടിലേക്കു പോവുകയായിരുന്നു വിദ്യാർഥികൾ.

കയ്യിൽ ആകെ 2 രൂപ മാത്രമുണ്ടായിരുന്ന നീലിമയും സഹോദരൻ ശ്രീഹരിയും മറ്റു യാത്രക്കാരുടെ പക്കൽനിന്നു പണം വാങ്ങി 20 രൂപ വീതം 2 ഫുൾ ടിക്കറ്റ് എടുത്തു. മറ്റു വിദ്യാർഥികളും ഫുൾ ടിക്കറ്റിനുള്ള പണം മറ്റുള്ളവരിൽനിന്നു വാങ്ങി നൽകിയാണ് ബസിൽനിന്നു ‘രക്ഷപ്പെട്ടത്’.

കണ്ടക്ടറുടെ നടപടിയെ ചോദ്യം ചെയ്ത കൂട്ടുകാരി ഫാത്തിമയെ ഫുൾ ടിക്കറ്റിനുള്ള പണവും വാങ്ങി, അവൾ ഇറങ്ങേണ്ട സ്റ്റോപ്പും കഴിഞ്ഞാണ് ഇറക്കിവിട്ടതെന്നും നീലിമ പറയുന്നു. ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ 8ാം ക്ലാസ് വിദ്യാർഥിയാണ് നീലിമ. ശ്രീഹരി ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിയാണ്. ചങ്ങനാശേരിയിലൂടെ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ ബസിലെ കണ്ടക്ടറാണ് ഫുൾ ടിക്കറ്റ് ഈടാക്കിയതെന്നും പരാതിയിൽ പറയുന്നു. ഈ കണ്ടക്‌ടർക്കെതിരെ കൂടുതൽ ആരോപണവുമായി വിദ്യാർഥികൾ രംഗത്ത് വരുന്നുണ്ട്.

രാവിലെ മറ്റു സ്വകാര്യ ബസുകളിൽ എസ്‌ടി മാത്രമാണ് ഈടാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് നീലിമയുടെയും ശ്രീഹരിയുടെയും അച്ഛൻ വാകത്താനം ചെല്ലിച്ചിറയിൽ മനീഷ് കുമാർ പരാതി നൽകിയിട്ടുണ്ട്. വാകത്താനം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ബസ് ജീവനക്കാരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയതായി പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!