സൈലന്റ്വാലിയിൽ നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി
കൊച്ചി: സൈലന്റ്വാലി വനത്തിലെ കുന്തിപ്പുഴയിൽനിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. ചേനയും ചേമ്പുമൊക്കെ ഉൾപ്പെടുന്ന ‘അരീസി’ കുടുംബത്തിലുൾപ്പെടുന്നതാണ് പുതിയ സസ്യം. തേവര സേക്രഡ്ഹാർട്ട് കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന റിട്ട. പ്രഫസർ ഡോ. വി.ജെ. ഡൊമിനിക്ക് നൽകിയിട്ടുള്ള ശാസ്ത്രസംഭാവനകളും പരിസ്ഥിതിസംരക്ഷണ മാതൃകകളും പരിഗണിച്ച് ആദരസൂചകമായി ലാഗനാന്ദ്ര ഡോമിനിസി എന്ന ശാസ്ത്രനാമം സസ്യത്തിനു നൽകി.
ഇതുകൂടാതെ കിണർവാഴ, കരിമ്പോള എന്നിങ്ങനെ വിളിപ്പേരുകളുള്ള ലാഗനാന്ദ്ര ജനുസിൽപ്പെടുന്ന ഒന്പതിനങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ എല്ലാംതന്നെ ഔഷധഗുണമുള്ളവയും അലങ്കാരസസ്യമായി ഉപയോഗിക്കാൻ കഴിയുന്നവയുമാണ്. പൂങ്കുലയുടെ അഗ്രഭാഗത്തു നീളമുള്ള വാലില്ല എന്നതും കോണാകൃതിയിലുള്ള ഗന്ധവാഹിനികളും ഈ പുതിയ സസ്യത്തെ മറ്റിനങ്ങളിൽനിന്നു വേറിട്ടതാക്കുന്നു. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. ജോസ് മാത്യു, ഗവേഷക ജെ. ശരണ്യ, കൽപ്പറ്റയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടഷനിലെ സലീം പിച്ചൻ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തലിനു പിന്നിൽ.
സ്പീഷിസ് എന്ന അന്താരാഷ്ട്ര ജേർണലിൽ കണ്ടെത്തൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ നടത്തിയ കേരളത്തിലെ കിഴങ്ങുവർഗ സസ്യങ്ങളുടെ രേഖപ്പെടുത്തൽ എന്ന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തൽ. ജലശുദ്ധീകരണത്തിലും അക്വേറിയം ചിട്ടപ്പെടുത്തുന്നതിലുമടക്കം ലാഗനാന്ദ്ര സസ്യങ്ങളെ ഉപയോഗിക്കാനാകും.
