വെള്ളത്തിലും മീനുകൾക്ക് ശ്വാസം മുട്ടുന്നു; ദുരന്ത മുന്നറിയിപ്പുമായി ഗവേഷകർ
വെള്ളത്തിൽ മത്സ്യങ്ങൾ സുരക്ഷിതരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ജലത്തിനടിയിലും മത്സ്യങ്ങൾക്ക് ശ്വാസം മുട്ടുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നദിയിലും തടാകങ്ങളിലും അക്വേറിയങ്ങളിലും എല്ലാം ജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നത് മൂലം ലക്ഷക്കണക്കിന് മത്സ്യങ്ങളാണ് നിശബ്ദമായി ചത്തൊടുങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, സമുദ്ര മലിനീകരണം എന്നിവ ജലജീവികളുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയാകുന്നതായി പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഓക്സിജന്റെ കുറവ്
മത്സ്യങ്ങൾ ശ്വസിക്കുന്നത് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഓക്‌സിജൻ വഴി ആണ്. ചെകിളപ്പൂക്കളിലൂടെയാണ് അവ ഓക്സിജൻ രക്തത്തിലേക്ക് വലിച്ചെടുക്കുന്നത്. എന്നാൽ താപനില ഉയരുമ്പോഴും വെള്ളത്തിൽ മലിനീകരണം കൂടുമ്പോഴും ഓക്സിജന്റെ അളവ് ദ്രുതഗതിയിൽ കുറയുന്നു. തണുത്ത വെള്ളത്തെ അപേക്ഷിച്ച് ചൂടുവെള്ളത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരിക്കും എന്നതും വലിയൊരു വെല്ലുവിളിയാണ്. വേനൽക്കാലങ്ങളിൽ നദികളിലും കുളങ്ങളിലും വൻതോതിൽ മീനുകൾ ചത്തൊടുങ്ങുന്നതിന് പ്രധാന കാരണം ഇതാണ്. ഓക്സിജന്റെ ലഭ്യത കുറയുമ്പോൾ മീനുകൾ കൂട്ടത്തോടെ ജലോപരിതലത്തിലേക്ക് ഉയർന്നുവന്ന് ശ്വാസമെടുക്കാൻ ശ്രമിക്കുന്നത് സാധാരണ കാഴ്ചയാണ്. പലരും ഇതിനെ വിശപ്പ് കൊണ്ടുള്ള പെരുമാറ്റമായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് അവയുടെ അതിജീവനത്തിനായുള്ള കടുത്ത പോരാട്ടമാണ്.
മലിനീകരണം
പ്ലാസ്റ്റിക്, രാസമാലിന്യങ്ങൾ, മലിനജലം എന്നിവ ചെകിളപ്പൂക്കളിൽ അടിയുന്നത് ഓക്സിജൻ കൈമാറ്റത്തെ തടസ്സപ്പെടുത്തുന്നു. ചിലയിനം സ്രാവുകൾക്ക് ശ്വസനം തടസ്സപ്പെടാതിരിക്കാൻ തുടർച്ചയായി നീന്തിക്കൊണ്ടേയിരിക്കേണ്ടതുണ്ട്. നീന്തൽ നിൽക്കുന്ന നിമിഷം അവയ്ക്ക് ശ്വസിക്കാൻ സാധിക്കാതെ വരുന്നു. കരയിലെത്തുമ്പോൾ ഇവയുടെ മൃദുവായ ചെകിളപ്പൂക്കൾ ഒന്നിച്ചു ഒട്ടിപ്പോകുന്നതിനാലാണ് വെള്ളത്തിന് പുറത്ത് മീനുകൾ വേഗത്തിൽ ചത്തൊടുങ്ങുന്നത്. ലങ്ഫീഷ് , ചില ഉഷ്ണമേഖലാ മത്സ്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ സമയം അതിജീവിക്കാൻ കഴിയും. കാരണം അവയ്ക്ക് വായു നേരിട്ട് ശ്വസിക്കാൻ കഴിയും. ചിലത് കരയിലൂടെ ചെറിയ ദൂരത്തിൽ ഇഴഞ്ഞു നീങ്ങാറുണ്ട്.
ഓക്സിജൻക്ഷാമത്തിന്റെ ഏറ്റവും വ്യക്തമായ മുന്നറിയിപ്പ് ലക്ഷണങ്ങളിലൊന്നാണ് മത്സ്യങ്ങൾ വെള്ളത്തിന്റെ ഉപരിതലത്തിൽ കൂട്ടം കൂടുന്നത്. വെള്ളത്തിനടിയിൽ ജീവനെ നിലനിർത്താൻ ആവശ്യമായ ഓക്സിജൻ ഇല്ലെന്നാണ് ഇതിനർത്ഥം. മലിനജലം, രാസവസ്തുക്കൾ അല്ലെങ്കിൽ അമിതമായ പായലുകൾ എന്നിവയിൽ നിന്നുള്ള മലിനീകരണം ഈ പ്രശ്നത്തെ ഗണ്യമായി വഷളാക്കും. പായലുകൾ ചത്തു ജീർണ്ണിക്കുമ്പോൾ വെള്ളത്തിലെ ഓക്സിജൻ പൂർണ്ണമായും ഇല്ലാതാകുന്നു. മുഴുവൻ ആവാസവ്യവസ്ഥയും ഒരു രാത്രികൊണ്ട് നിശബ്ദമായി തകർന്നടിയാം. അതിവേഗം അന്തരീക്ഷ താപനില വർധിക്കുന്നതും സമുദ്രത്തിലേക്ക് രാസമാലിന്യങ്ങൾ തള്ളുന്നതും തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സമുദ്ര ആവാസവ്യവസ്ഥകൾ വൻ തകർച്ച നേരിടുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
