കോഴിക്കോട് കൗമാരക്കാരന്‍ ജീവനൊടുക്കിയ സംഭവം; ആറ് പേര്‍ക്ക് എതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് വടകരയിലെ 17 കാരന്റെ മരണത്തില്‍ ആറ് പേര്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആള്‍ക്കൂട്ട മര്‍ദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ സ്വദേശികളായ റിസ്വാന്‍, അഭിനവ് , ഷമില്‍, നസീഫ് , ഷഹബാസ്, മിസ്ഹബ് എന്നിവര്‍ക്ക് എതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ലഹരി ഉപയോഗിച്ചു എന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. അഭിജിത്തിന്റെ ഫോണ്‍ സംഘം പിടിച്ച് വാങ്ങി എന്നും ഭീഷണിപ്പെടുത്തി എന്നും കുടുംബം ആരോപിച്ചിരുന്നു. അഭിജിത്ത് ആത്മഹത്യ ചെയ്തത് ഇതില്‍ മനം നൊന്താണ് എന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ആണ് അഭിജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ കറച്ചാളുകള്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും ദേഹമാസകലം വേദനയുണ്ടെന്നും ആഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യക്ക് ശേഷമാണ് അഭിജിത്തിന്റെ സുഹൃത്തുക്കള്‍ ഇത്തരത്തില്‍ ഒരു സംഘം ആളുകള്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നെന്ന കാര്യം വെളിപ്പെടുത്തുന്നത്. തങ്ങള്‍ ലഹരി ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും അഭിജിത്തിന്റെ ഫോണ്‍ ഈ സംഘം പിടിച്ചുവാങ്ങിയെന്നും വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞിരുന്നു.
പിന്നാലെ അസ്വാഭാവിക മരണത്തിന് ചോമ്പാല പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ അഭിജിത്തിന്റെ സുഹൃത്തുക്കള്‍ ചൊക്ലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷയത്തില്‍ അഭിജിത്തിന്റെ കുടുംബമടക്കം പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയെന്നാണ് വിവരം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
