വാഹന മോഡിഫിക്കേഷൻ; ഇളവുകൾ ദുരുപയോഗം ചെയ്താൽ വാഹനം കണ്ടുകെട്ടും; പുറത്തേക്ക് ശബ്ദമുള്ള സ്പീക്കർ വേണ്ട
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ ഇളവുകളും കർശന മുന്നറിയിപ്പുകളുമായി ഗതാഗത വകുപ്പ്. മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ സർക്കാർ പൊതുവെ അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്യുകയോ അത് ദുരന്തങ്ങളിലേക്ക് നയിക്കുകയോ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാഹനങ്ങൾക്ക് പുറത്തേക്ക് വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിക്കുന്ന രീതിയിലുള്ള സ്പീക്കറുകൾ (വോക്കൽ) ഘടിപ്പിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൽ പാട്ട് വെച്ച് പുറത്ത് നൃത്തം ചെയ്യുന്നതിനിടെ വണ്ടി അബദ്ധത്തിൽ മുന്നോട്ടെടുത്ത് ഒരു കുട്ടി മരിച്ച ദാരുണസംഭവം ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരം സ്പീക്കറുകൾ ഘടിപ്പിച്ചവർ അത് ഉടൻ അഴിച്ചുമാറ്റണമെന്നും, അല്ലാത്തപക്ഷം ഏത് സമയത്തും വാഹനം പിടിച്ചെടുക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
നിറം മാറ്റുന്നതിന് അനുമതി ലഭിക്കും
അതേസമയം, വാഹനങ്ങളുടെ നിറം മാറ്റുന്നതുൾപ്പെടെയുള്ള മോഡിഫിക്കേഷനുകളിൽ കൂടുതൽ ലിബറൽ ആയ സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. നിറം മാറ്റുന്നത് സംബന്ധിച്ച് ചില സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇതിന്റെ കൃത്യമായ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി അനൗൺസ് ചെയ്യുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
