ഉള്ളം കുളിരും, ലാലിന്റെ തണ്ണിമത്തൻ പാഠത്തിൽ
ഇരിട്ടി: കൊടും ചൂടിൽ ആശ്വാസം പകരാൻ മലയോരത്തുനിന്നുതന്നെ തണ്ണിമത്തനും. ചരളിലെ മേലെപ്പുരയ്ക്കൽ ലാലിന്റെ തണ്ണിമത്തൻ കൃഷിയിടത്തിലാണ് മികച്ച വിളവൊരുങ്ങിയത്. ചരൾ ടൗണിനടുത്ത് കൂറ്റനാൽ ബിജുവിന്റെ ഒന്നരയേക്കറോളം സ്ഥലത്തായിരുന്നു ലാലിന്റെ തണ്ണിമത്തൻ കൃഷി.14 വർഷം കർണാടകത്തിൽ വിവിധ കൃഷികൾ നടത്തിയുള്ള പരിചയസമ്പത്തുമായാണ് തണ്ണിമത്തൻ കൃഷിയിൽ പരീക്ഷത്തിനിറങ്ങിയത്.
കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന ചിന്തയുമായി തുടങ്ങിയ തണ്ണിമത്തൻ കൃഷി വൻ വിജയമായെന്ന് ലാൽ പറയുന്നു. എന്തും വിളയുന്ന മലയോരത്തെ മണ്ണ് തണ്ണിമത്തനും പാകപ്പെട്ടതാണെന്ന പാഠമാണ് സാധ്യമായത്. അയ്യൻകുന്ന് പഞ്ചായത്തിൽ ആദ്യമായാണ് വ്യാവസായികാടിസ്ഥാനത്തിൽ തണ്ണിമത്തൻ കൃഷി നടത്തുന്നതെന്നും ലാൽ പറഞ്ഞു.
മികച്ച ഉത്പാദനമാണ് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച വിളവെടുക്കും. ജൈവരീതിയിൽ കൃഷി ചെയ്തതിനാൽ ആവശ്യക്കാർ ഏറെയാണ്. കൂടാതെ തക്കാളി, പയർ, വഴുതിനി, കക്കിരി, പച്ചമുളക് തുടങ്ങി മറ്റ് കൃഷികളും ഇതിനൊപ്പം നല്ല നിലയിൽ പരിപാലിക്കുന്നു. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനമാണ് കൃഷിയിടത്തിൽ ലാൽ സ്വീകരിച്ചിരിക്കുന്നത്.
