പ്രീമിയം പെട്രോൾ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഇരുട്ടടി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവർ’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചു. എന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റമില്ല.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും പശ്ചിമേഷ്യൻ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ ഈ നീക്കം. പ്രീമിയം പെട്രോളിന് വില വർദ്ധിപ്പിച്ചതോടെ ഉയർന്ന ശേഷിയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇത് അധിക ബാധ്യതയുണ്ടാകും.
പുതിയ വർദ്ധനവോടെ എച്ച്പിസിഎല്ലിന്റെ ‘പവർ’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപയോളം അധികം നൽകണം. പ്രീമിയം വിഭാഗത്തിൽപ്പെടുന്ന മറ്റ് എണ്ണക്കമ്പനികളുടെ ഇന്ധനങ്ങൾക്കും സമാനമായ വർദ്ധനവുണ്ടായേക്കും. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ഹെർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാൽ വരും ദിവസങ്ങളിൽ സാധാരണ പെട്രോളിനും വില വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. നികുതിയും സെസ്സും ഉൾപ്പെടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 110 രൂപയ്ക്ക് മുകളിലെത്താനാണ് സാധ്യത. ഇന്ധനവില വർദ്ധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
