പോക്‌സോ കേസ് രാഷ്ട്രീയപ്രേരിതം, എന്നും ഇരകൾക്കൊപ്പമെന്ന് ആർ. ശ്രീലേഖ
തിരുവനന്തപുരം: പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടർന്ന് പോക്സോ കേസ് ചുമത്തിയതിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ എന്നും ഇരകൾക്കൊപ്പമാണെന്നും തനിക്കെതിരെയുള്ള പോക്‌സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ പറഞ്ഞു.
പോക്‌സോ നിയമം വന്നപ്പോൾ സന്തോഷിച്ച വ്യക്തിയാണ് താൻ. അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിക്കും ദോഷംചെയ്യില്ല. 2021-ൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി എന്ന പരാതിയിൽ പറയുന്ന കുട്ടിക്ക് മരണസമയത്ത് 20 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. താൻ നേതൃത്വം നൽകിയ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായ ആളാണെന്ന് വ്യക്തമായതാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.
എഫ്‌ഐആറിൽ ‘മൈനർ’ എന്ന് രേഖപ്പെടുത്തിയെങ്കിലും കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ തനിക്കെതിരെയുള്ള കേസിൽ പോക്‌സോ നിലനിൽക്കില്ല. 2022-ലെ സംഭവം ആയതിനാൽ ഭാരതീയ ന്യായ സംഹിത ബാധകമല്ലെന്നും അവർ പറഞ്ഞു. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിൽ മാതാപിതാക്കൾക്ക് പരാതിയില്ലെന്നും മാധ്യമങ്ങളിൽ പലയിടത്തും ആ കുട്ടിയുടെ പേര് ഇതിനോടകം വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവേശനം മുതൽ തനിക്കെതിരെ നിരവധി വ്യക്തിഹത്യകൾ നടക്കുന്നുണ്ടെന്നും വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന സാധ്യത കണക്കിലെടുത്താവാം ഇപ്പോൾ ഇത്തരമൊരു പരാതി ഉയർന്നതെന്നും ശ്രീലേഖ പറഞ്ഞു. സർവീസിൽ ഇരുന്നപ്പോൾ വരാത്ത കേസ് ഇപ്പോൾ വരുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടെന്നും കിളിരൂർ കേസിലെ പെൺകുട്ടിയുടെ പേര് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. നിലവിൽ യൂട്യൂബിൽ സജീവമല്ലാത്തതിനാൽ പല വീഡിയോകളും താൻ ഒഴിവാക്കിയിട്ടുണ്ടെന്നും ശ്രീലേഖ അറിയിച്ചു.
അതേസമയം, ശ്രീലേഖയ്‌ക്കെതിരെയുള്ള കേസ് അതീവ ഗൗരവകരമാണെന്ന് സിപിഎം കൗൺസിലർ എസ്.പി ദീപക് വ്യക്തമാക്കി. കേസിൻ്റെ പശ്ചാത്തലത്തിൽ അവർ ബജറ്റ് ചർച്ചയിൽനിന്ന് മാറിനിൽക്കുമെന്ന് കരുതിയിരുന്നെങ്കിലും പൂർവാധികം ശക്തിയോടെ യോഗത്തിൽ പങ്കെടുത്ത അവർ യാതൊരു കൂസലുമില്ലാതെ കേസിനെ ന്യായീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
