സമസ്ത സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് കാന്തപുരം
കോഴിക്കോട്: മലപ്പുറത്ത് നടക്കുന്ന സമസ്ത (എപി വിഭാഗം) നൂറാം വാർഷിക സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. സമ്മേളനത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പരിപാടിയിലേക്കാണ് ക്ഷണം. തിങ്കളാഴ്ച കാന്തപുരം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയെ കാന്തപുരം സമ്മേളനത്തിന് ക്ഷണിച്ചതെന്നാണ് വിവരം.
പരിപാടിയിൽ പങ്കെടുക്കുന്നതിന് മോദി അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം. യെമനിൽ തടവിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടതിന് കാന്തപുരത്തിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്രത്തിന്റെ ഇടപെടലുണ്ടാവുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായതായി കാന്തപുരം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി മോദിയും പങ്കുവെച്ചിരുന്നു.
സാമൂഹിക ഐക്യവും സാഹോദര്യവും വർധിപ്പിക്കുന്നതിലും വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം എക്സിലാണ് മോദിയുടെ കുറിപ്പ്.
