ഔഷധ പഠന -ഗവേഷണ കേന്ദ്രം, കേരളത്തിന് സാധ്യതകളേറെ
തൃശ്ശൂർ: കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച മൂന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒന്ന് നേടിയെടുക്കാൻ കേരളം ശ്രമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂരിലെ കല്യാട്ട് 25-ന് തുടങ്ങുന്ന സംസ്ഥാന സർക്കാരിന്റെ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ കാമ്പസിലേക്ക് പദ്ധതി എത്തിക്കാനായാൽ വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയെ ബയോമെഡിസിൻ ഹബ്ബാക്കാനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഔഷധസസ്യങ്ങളുടെ പ്രചാരത്തിലും ഉപയോഗത്തിലും ഏറെ പാരമ്പര്യമുള്ള കേരളത്തിൽ ഇത്തരത്തിലുള്ള പഠന-ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും സാധ്യതയേറെയാണ്. ലോകോത്തരമായ ആയുർവേദത്തിന്റെ സാന്നിധ്യം ഈ ശ്രമത്തെ കൂടുതൽ ശക്തമാക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ബജറ്റ് പ്രഖ്യാപനത്തെ പരമാവധി ഉപയോഗിക്കണമെന്ന ആവശ്യം ഉയർന്നത്. ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ സാധ്യതകൾ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നൽകി.
ഔഷധപഠനവും ഗവേഷണവും ലക്ഷ്യമാക്കുന്ന എൻ.ഐ.പി.ഇ.ആർ. സ്ഥാപിക്കുന്നതിന് പരമാവധി 100 ഏക്കറാണ് വേണ്ടത്. ഹൈദരാബാദിലെ ജീനോം സിറ്റിയിൽ 75 ഏക്കറിലാണ് 300 കോടി മുതൽമുടക്കുള്ള ഇത്തരമൊരു സ്ഥാപനം വിഭാവനം ചെയ്തിരിക്കുന്നത്. കല്യാട്ടെ ഇൻസ്റ്റിറ്റ്യൂട്ടിന് 311 ഏക്കർ സ്ഥലമുണ്ട്. രണ്ടുസ്ഥാപനങ്ങളും അടുത്തടുത്ത് വരുന്നത് ഏറെ പ്രയോജനകരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
