കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി,’പ്രത്യേക സാഹചര്യം’
ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ രണ്ടുപേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജിതാ ഭാസ്‌കർ, ശ്രീലത എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആണ് ജാമ്യം അനുവദിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ ജാമ്യ ഉത്തരവ് കേസിലെ മറ്റ് പ്രതികൾക്ക് ബാധകമായിരിക്കില്ലെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസിലെ 21, 22 പ്രതികളാണ് ജിതയും, ശ്രീലതയും. ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജുവിന്റെ ഭാര്യയാണ് ജിതാ ഭാസ്‌കർ. കേസിലെ മൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റും ആയ ജിൽസിന്റെ ഭാര്യയാണ് ശ്രീലത. ഇരുവർക്കും ബാങ്കിൽ നടന്ന തട്ടിപ്പുകളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടെന്നും, പലതിലും പങ്കാളി ആയിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ സ്ത്രീകളെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകൻ ഷിനോജ് കെ. നാരായൺ ആണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി. ഹമീദ് ഹാജരായി.
