തീപോലെ ആളിക്കത്തി സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 4,140 രൂപയുടെ വർധന

കണ്ണൂർ: ഡോളറിന്റെ ഇടിവും യു.എസ് ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വർണം റെക്കോഡ് തകർത്ത് കുതിക്കുകയാണ്. ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണ വില 3,200 ഡോളർ കടന്നു. വ്യാപാരത്തിനിടെ 3,219 ഡോളർവരെ എത്തുകയും ചെയ്‌തു. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില റെക്കോഡ് തകർത്ത് മുന്നേറുകയാണ്. ഇന്ന് ഗ്രാം വില 185 രൂപഉയർന്ന് 8,745 രൂപയിലും പവൻ വില 1,480 രൂപ കൂടി രൂപയിലുമെത്തി.
ഇന്നലെ കേരളത്തിൽ ഗ്രാമിന് ഒറ്റയടിക്ക് 270 രൂപയും പവന് 2,160 രൂപയും കൂടിയിരുന്നു. ഒറ്റദിവസം ഇത്രയും വില ഉയരുന്നത് ഇതാദ്യമായിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തിൽ കേരളത്തിലെ സ്വർണ വിലയിലുണ്ടായത് 4,140 രൂപയുടെ വർധന. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 150 രൂപ ഉയർന്ന് 7,200 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 105 രൂപയിലാണ് ഇന്നും വ്യാപാരം.
ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ
ഇന്ന് ഒരു പവൻ സ്വർണത്തിൻ വില 69,960 രൂപയാണ്. എന്നാൽ മനസിനിണങ്ങിയ സ്വർണാഭരണം വാങ്ങാൻ കൂടുതൽ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാൾമാർക്ക് ചാർജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേർത്ത് 75,000 രൂപയാകും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വർണവിലയിലും പ്രതിഫലിക്കും. സീസൺ കാലമായതിനാൽ സ്വർണ്ണം വാങ്ങുന്നവരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്.