ജയിലിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പ് : ജയിലിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിലിൽ പി.കെ. അർഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലേക്കാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ മാസം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം.മറ്റൊരു പ്രതിയായ ഉനൈസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അർഷാദ് ഒരുതവണ പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ടിരുന്നു. കണ്ണൂർ തോട്ടടയിൽ ഒളിവിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അർഷാദിനെ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ട് വന്ന് കൂത്തുപറമ്പ് നിർമ്മലഗിരിയിലെ ലോഡ്ജിൽ താമസിപ്പിച്ച് സ്വർണ്ണം തട്ടിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളും സുഹൃത്തുക്കളുമായവർക്കാണ് ഇവർ ലഹരി വസ്തുക്കൾ എത്തിച്ച് നൽകാൻ ശ്രമിച്ചത്.ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.എസ്. ഐ അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.