വിമാനത്താവള സ്ഥലമേറ്റെടുപ്പ്; പ്രതിഷേധം കടുപ്പിക്കാൻ ഭൂവുടമകൾ

Share our post

മട്ടന്നൂർ : വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കാനാട് പ്രദേശത്തെ ഭൂവുടമകൾ.

തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിച്ച് ആരും വരേണ്ടതില്ലെന്നും പണപ്പിരിവ് അനുവദിക്കില്ലെന്നും കാണിച്ച് പ്രദേശത്ത് ബാനറുകൾ സ്ഥാപിച്ചു. മുൻപ് പല തിരഞ്ഞെടുപ്പുകളിലും നൽകിയ വാഗ്ദാനങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ പാലിക്കാത്ത സാഹചര്യത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ഭൂവുടമകളുടെ തീരുമാനം.

റൺവേ വികസനത്തിനായി 245 ഏക്കർ ഭൂമിയാണ് കാനാട്, കോളിപ്പാലം ഭാഗത്തായി ഏറ്റെടുക്കാനുള്ളത്. 180-ഓളം കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ച് വർഷങ്ങളായിട്ടും തുടർനടപടികളുണ്ടായില്ല. സ്ഥലം അളക്കലും വസ്തുവകകളുടെ മൂല്യനിർണയവും മറ്റും നടത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായില്ല. 942.93 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിവരിക. ഇത് കണ്ടെത്തുന്നതിലുള്ള പ്രശ്നമാണ് കാലതാമസത്തിനിടയാക്കുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും പ്രശ്നം ഉടൻ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്ന് വാഗ്ദാനം നൽകിയതാണ്.

പ്രമുഖ നേതാക്കൾ സ്ഥലത്തെത്തി കുടുംബയോഗങ്ങളും മറ്റും ചേർന്നാണ് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയത്. ഇതേത്തുടർന്ന് ബഹിഷ്കരണ തീരുമാനം ഇവർ പിൻവലിക്കുകയായിരുന്നു. എന്നാൽ, ഇപ്രാവശ്യം സ്ഥലമേറ്റെടുപ്പ് പ്രശ്നം പരിഹരിച്ചാൽ മാത്രമേ രാഷ്ട്രീയപ്രവർത്തകരെ ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂവെന്ന് ഭൂവുടമകൾ പറയുന്നു.

2017-ൽ വിമാനത്താവള പ്രദേശത്തു നിന്ന് ചെളിയും വെള്ളവും കുത്തിയൊഴുകിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കും ഇതുവരെയായും നഷ്ടപരിഹാരവും പുനരധിവാസവും നൽകിയിട്ടില്ല.

ഭൂവുടമകളുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തി. പ്രദേശത്തെ വനിതാകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരപരിപാടികൾ നടത്തിവരുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നവകേരള സദസ്സിലും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!