വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ
ഇരിട്ടി:പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. കേസിൽ വിചാരണ പൂർത്തിയായ ഘട്ടത്തിലാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം . രാജീവനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
2017 മാർച്ച് 30 നായിരുന്നു കേസിനാസ്പദമായ മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം. പീഡനത്തിനിരയായ വയോധികയുടെ മകന് പുതുതായി നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്ക് എത്തിയ പ്രതി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓട്ടോയിൽ മുഴക്കുന്നിലെ തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ അവിടെ വെച്ച് ആത്മഹത്യ ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് വന്ന ഡി .എൻ. എ ഫലവും പ്രതിക്കെതിരായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ പേരാവൂർ സി.ഐ.സുനിൽകുമാറിന്റെ സ്ഥലംമാറ്റമടക്കം ഒട്ടനവധി സമ്മർദ്ദങ്ങൾ നേരിട്ട കേസിൽ പോലീസിന്റെയും മാധ്യമങ്ങളുടെയും വിവിധ സംഘടനകളുടെയും ശക്തമായ ഇടപെടലുകളാണ് യഥാർത്ഥ പ്രതി അറസ്റ്റിലാകാൻ കാരണമായത്. സംഭവം നടന്ന് ആറു വർഷത്തിന് ശേഷം തലശ്ശേരി സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയായി വിധി വരാനിരിക്കെയാണ് പ്രതിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് .
