11 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന് 26 വർഷം കഠിനതടവ്

Share our post

തളിപ്പറമ്പ് : മദ്രസ വിദ്യാർഥിനിയായ പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെ.വി.മുഹമ്മദ് റാഫിയെ (36) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്.

2017 ഒക്ടോബറിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മദ്രസ നടത്തുന്ന സംഘത്തിന്റെ വൈസ് പ്രസിഡന്റ് കേസിൽ രണ്ടാം പ്രതി ആയിരുന്നു. സംഭവം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ല എന്നതിനാണ് കേസ് എടുത്തിരുന്നത്. ഇദ്ദേഹത്തെ വെറുതെവിട്ടു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പ്രായവും പ്രതി അധ്യാപകനാണെന്നതും കണക്കിലെടുത്താണ് 26 വർഷം തടവുശിക്ഷ വിധിച്ചതെന്നു കോടതി വ്യക്തമാക്കി. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.കൃഷ്ണൻ, എസ്ഐ ഷാജി പട്ടേരി എന്നിവരാണു കേസ് അന്വേഷിച്ചത്. വാദിവിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!