പൊന്നിൻ ചിങ്ങത്തെ വരവേറ്റ് കര്‍ഷകർ; പ്രതീക്ഷകളുടെ കൃഷിപാഠം

Share our post

കണ്ണൂർ : പ്രളയവും കോവിഡുമെല്ലാം മറനീക്കിയ ഈ ചിങ്ങപ്പുലരിയിൽ പൂച്ചൂടി, പൂവിളിയുമായി കൃഷിയും കർഷകരുമെത്തും. ചിങ്ങം ഒന്നിലെ കർഷകദിനാചരണത്തിനായി എല്ലാ പഞ്ചായത്തുകളും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ എല്ലാ പഞ്ചായത്തുകളിലും കർഷകദിനാചരണ പരിപാടികൾ നടക്കും.

ചിങ്ങമാസത്തെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കിയത് 10,000 പുതിയ കൃഷിയിടങ്ങളാണ്. ഓരോ വാർഡിലും ആറു വീതം കൃഷിയിടങ്ങളാണു പുതുതായി കണ്ടെത്തിയത്. പച്ചക്കറിക്കൃഷിക്കു മാത്രമായി ഓരോ വാർഡിലും 10 സെന്റ് സ്ഥലം നീക്കിവച്ചിട്ടുണ്ട്. മറ്റു വിളകൾ കൃഷി ചെയ്യുന്നതിനായി കാലാവസ്ഥയും പ്രദേശത്തിന്റെ പ്രത്യേകതകളും പഠിക്കും. പരമ്പരാഗത കൃഷിക്കു പ്രാധാന്യം നൽകിയാണു പുതിയ കൃഷിയിടങ്ങൾ സജീവമാകുന്നത്.

കർഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ വാർഡിലെയും മികച്ച കർഷകരെയും കർഷക കുടുംബങ്ങളെയും ആദരിക്കും. ജൈവകൃഷി അവലംബിക്കുന്നവർ, വനിതാ കർഷക, വിദ്യാർഥി കർഷകർ, മുതിർന്ന കർഷകൻ–കർഷക, എസ്‌.സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള കർഷകർ തുടങ്ങിയവരെ ഇത്തവണയും ആദരിക്കും. കാർഷിക വികസന സമിതി വഴിയാണു മികച്ച കർഷകരെ കണ്ടെത്തിയിട്ടുള്ളത്.

ഓണച്ചന്തകൾ 134

ഓണത്തോടനുബന്ധിച്ചു ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നത് 134 ഓണച്ചന്തകൾ. ജില്ലയിലെ കൃഷിഭവനുകളിലായി 81ഉം ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 45 ഓണച്ചന്തകളുമാണ് ഒരുക്കുന്നത്. വിഷരഹിത പച്ചക്കറികൾ ഇവയിലൂടെ ലഭ്യമാക്കും.

പരീക്ഷണകൃഷിയിൽ വിജയം കൊയ്ത പ്രിയയ്ക്കും നാടൻവിത്തുകളുടെ സംരക്ഷകനായ ഹരിദാസിനും കൃഷി തന്നെ ജീവിതം

പയ്യന്നൂർ : നാടൻ നെൽവിത്ത് മാത്രം ഉപയോഗിച്ചു നെൽക്കൃഷി ചെയ്യുന്ന കർഷകനാണ് പുറച്ചേരിയിലെ കെ.ഹരിദാസൻ. കൃഷി ചെയ്യുന്നതാകട്ടെ സ്വന്തം ആവശ്യത്തിനുമപ്പുറം വിത്ത് സംരക്ഷണം എന്നതുകൂടി മുന്നിൽക്കണ്ടും. ഒന്നാംവിള കൃഷി രണ്ടേക്കർ വയലിലും അരയേക്കർ പറമ്പിലുമായാണുള്ളത്.

‘മാലക്കാരൻ’, ‘കയമ’ എന്നീ നാടൻ വിത്തുകൾ വയലിലെ കൃഷിക്കായി ഉപയോഗിക്കുമ്പോൾ, പറമ്പിൽ വിതയ്ക്കുന്നതു നാടൻ വിത്തുകളായ ‘തൊണ്ണൂറാനും’ ‘രക്തശാലിയു’മാണ്. ഇതോടൊപ്പം കഴിഞ്ഞ അ‍ഞ്ചു വർഷമായി ചെറുധാന്യങ്ങളായ ‘മുത്താറി’യും ‘മണിച്ചോള’വും ‘ബജ്റ’യും ‘കുതിര വാലി’യും ‘കൊറലും’ കൃഷി ചെയ്യുന്നുണ്ട്. രണ്ടാംവിള പുഞ്ചക്കൃഷിക്കായി ‘അരിക്കിരാവി’ നാടൻ വിത്താണ് ഉപയോഗിക്കുന്നത്.

കർഷക കുടുംബത്തിലെ പിന്മുറക്കാരനാണു ഹരിദാസൻ. പിതാവ് കൊടിവളപ്പിൽ രാമൻ കർഷകനായിരുന്നു. അച്ഛനിലൂടെ കിട്ടിയതാണു ‘മാലക്കാരൻ’ നാടൻ വിത്ത്. ഇന്ന്, മാലക്കാരൻ വിത്ത് ഉപയോഗിച്ചു കൃഷി ചെയ്യുന്ന അപൂർവം കർഷകരിലൊരാളാണു ഹരിദാസൻ. ‘നാടൻ നെൽവിത്തുകൾ മഴക്കാലത്തിന്റെ ആരംഭത്തിൽ കൃഷിയിറക്കി മഴക്കാലത്തിന്റെ അവസാനത്തോടെ 150 ദിവസം കൊണ്ടു കൊയ്തെടുക്കാം.

മഴക്കാലത്തിന്റെ അവസാനം നാടൻവിത്ത് ഉപയോഗിച്ചു രണ്ടാംവിള കൃഷിയിറക്കിയാൽ വേനൽ വരുന്നതോടെ കൊയ്തെടുക്കാം. ഇതുവഴി ഒരു വർഷത്തേക്കുള്ള അരി സ്വന്തമായി ഉൽപാദിപ്പിക്കാനാകും’, ഹരിദാസ് പറഞ്ഞു. നെൽക്ക‍ൃഷിക്കു പുറമേ, ഇലക്കറികളും പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും പഴവർഗങ്ങളും ചേനയും ചേമ്പുമെല്ലാം ഹരിദാസിന്റെ കൃഷിയിടത്തിലുണ്ട്. ജിഎസ്ടി വകുപ്പിൽ നിന്ന് വിരമിച്ച ടാക്സ് ഓഫിസറാണ് ഹരിദാസൻ.

മനസ്സുവച്ചാൽ ഉള്ളിയും വിളയും

കുറ്റ്യാട്ടൂർ : സംസ്ഥാനത്ത് അപൂർവമായി മാത്രമുള്ള ചെറിയഉള്ളി കൃഷിയിൽ നേട്ടം കൊയ്യുകയാണു ചട്ടുകപാറ ദാമോദരൻ പീടികയിലെ കെ.പ്രിയ എന്ന വീട്ടമ്മ. ചെറിയഉള്ളി കൃഷിക്കു കൂടുതൽ അനുയോജ്യം ഉത്തരേന്ത്യയിലെ മണ്ണും കാലാവസ്ഥയുമാണ്. അതുകൊണ്ടുതന്നെ, കേരളത്തിൽ ചെറിയഉള്ളി കൃഷി ചെയ്യാൻ അധികമാരും മെനക്കെടാറില്ല.

എങ്കിലും, പരീക്ഷണാർഥം പ്രിയ തന്റെ വീടിന്റെ മട്ടുപ്പാവിൽ ചെറിയഉള്ളി കൃഷി ചെയ്തു. പാചകം കഴിഞ്ഞ് അടുക്കളയിൽ ബാക്കി വന്ന ഏകദേശം 500 ഗ്രാം ചെറിയഉള്ളിയാണ് 20ഓളം ഗ്രോബാഗിൽ പാകി നനച്ചത്. ‘വിജയിക്കുമെന്ന് ഒട്ടും കരുതിയില്ല. അതുകൊണ്ട് തന്നെ കാര്യമായ പരിചരണം നൽകിയില്ല. ജൈവവളം രണ്ടു തവണ മാത്രമാണു നൽകിയത്.

എന്നാൽ, വളപ്രയോഗം പോലുമില്ലാതെ 10 കിലോയിലേറെ‌ വിളവു ലഭിച്ചു. അടുത്തവർഷം ചെറിയഉള്ളിയും കൃഷിയും കാര്യക്ഷമമാക്കും’, പ്രിയ പറഞ്ഞു. ഉള്ളിക്കൃഷിക്കു മുൻപ് ബ്രോക്കോളി, ലെത്തിയൂസ്, ഡ്രാഗൺ ഫ്രൂട്ട്, കാബേജ്, കോളിഫ്ലവർ തുടങ്ങിയവയെല്ലാം പ്രിയ കൃഷി ചെയ്തിട്ടുണ്ട്. സഹായത്തിനായി ഭർത്താവ് ബാലകൃഷ്ണനും മക്കളായ ആദർശും അർച്ചനയും അഷ്‌വിയും കൂടെയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!