ഭക്ഷ്യ,കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ജില്ലാപഞ്ചായത്ത്‌

Share our post

കണ്ണൂർ: ആഗോള വിപണിയിൽ പ്രിയമുള്ള കണ്ണൂരിലെ കുരുമുളകിന്റെയും കശുവണ്ടിയുടെയും തേങ്ങാ ഉൽപന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി ജില്ലാപഞ്ചായത്ത്‌ ശിൽപശാല. ഇൻവെസ്‌റ്റേഴ്‌സ്‌ ഡസ്‌ക്‌ സംഘടിപ്പിച്ച ശിൽപശാലയിൽ ജില്ലയിലെ കാർഷിക, വ്യവസായ, ഭക്ഷ്യമേഖലയിലെ ഉൽപന്നങ്ങളുടെ കയറ്റുമതി സാധ്യതകളാണ്‌ ചർച്ച ചെയ്‌തത്‌.

ഈ രംഗത്തെ സംരംഭകരെ പരാമാവധി പ്രോത്സാഹിപ്പിക്കുമെന്ന്‌ ശിൽപശാല ഉദ്‌ഘാടനം ചെയ്‌ത്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .പി ദിവ്യ പറഞ്ഞു. സംരംഭകരെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനും ഇതിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്നതിനും തൽപരരാക്കുകയാണ്‌ ലക്ഷ്യം. ഇതിന്‌ ജില്ലാ പഞ്ചായത്ത്‌ പരമാവധി സഹായം നൽകുമെന്നും ദിവ്യ വ്യക്തമാക്കി.

തേങ്ങാപ്പാലിനും മറ്റ്‌ ഉൽപന്നങ്ങൾക്കും വിദേശത്ത്‌ മാത്രമല്ല, ആഭ്യന്തര വിപണിയിലും വൻ സാധ്യതയുണ്ടെന്ന്‌ ശിൽപശാലയിൽ ‘ കാർഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലയിലെ കയറ്റുമതി സാധ്യതകൾ’ ക്ലാസെടുത്ത മുൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി രാജൻ വ്യക്തമാക്കി. കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം നാളികേരത്തിൽനിന്ന്‌ 33 ഓളം ഉൽപന്നങ്ങളുണ്ടാക്കുന്നുണ്ട്‌.

കേരള ദിനേശ്‌ പന്ത്രണ്ടിലേറെ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നുണ്ട്‌. ഇതെല്ലാം വിപണി കീഴടക്കിയതാണ്‌. ഇതുപോലെ കുരുമുളകിനെയും കശുവണ്ടിയെയും മാർക്കറ്റ്‌ ചെയ്യാൻ സാധിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

‘കയറ്റുമതി ഇറക്കുമതി നിയമങ്ങളും നടപടി ക്രമങ്ങളും’ വിഷയത്തിൽ ക്ലാസെടുത്ത ഫോറിൻ ട്രേഡ്‌ കൺസൾട്ടന്റ്‌ ആൻഡ്‌ ട്രെയിനർ മുഹമ്മദ്‌ സിദ്ദിഖ്‌ ഈ രംഗത്ത്‌ സ്വീകരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. കയറ്റുമതിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരുന്നു ക്ലാസ്‌.

യുപി ശോഭ അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ്‌ ബിനോയി കുര്യൻ, സെക്രട്ടറി എ വി അബ്‌ദുൾ ലത്തീഫ്‌, ടി എം രാജ്‌കുമാർ, പി വി രവീന്ദ്രകുമാർ, കെ ഷിബിൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!