പ്രദേശവാസികളുടെ ആശങ്കയൊഴിഞ്ഞു പടന്നത്തോട് ക്ലീനാകും

കണ്ണൂർ: മാലിന്യക്കൂമ്പാരമായി മാറിയ പടന്നത്തോട് കോർപറേഷൻ തൊഴിലാളികൾ ശുചീകരിച്ചു. വേനൽ കടുത്തതോടെ മാലിന്യവും കുളവാഴകളും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച തോടിൽനിന്നും അസഹനീയ ദുർഗന്ധം ഉയർന്നിരുന്നു. തോടിലെ മാലിന്യപ്രശനത്തെക്കുറിച്ച് വെള്ളിയാഴ്ച ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വെള്ളി രാവിലെയെത്തിയ ശുചീകരണ തൊഴിലാളികൾ ഹിറ്റാച്ചി ഉപയോഗിച്ച് കുളവാഴകളും പായലും മാലിന്യങ്ങളും നീക്കി.
മാലിന്യം വർധിച്ചതിനാൽ കൊതുകുകൾ വൻതോതിൽ മുട്ടയിട്ട് പെരുകിയിരുന്നു. മലിനജലം കിണറുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലായിരുന്നു സമീപത്തുള്ളവർ.
വേനൽക്കാലത്ത് തോടിൽനിന്നും മാലിന്യം കോർപറേഷൻ നീക്കാറുണ്ടായിരുന്നു. കഴിഞ്ഞവർഷം മാലിന്യം നീക്കിയില്ല.
തോട് വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ കോർപറേഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വാർത്തയായതോടെയാണ് കോർപറേഷൻ അധികൃതർ നടപടിയെടുത്തത്.